
പാലക്കാട്: കൊവിഡ് നിയന്ത്രണം പാലിച്ച് നഗരത്തിലെ പ്രശസ്തമായ മണപ്പുള്ളിക്കാവ് വേല ചടങ്ങ് മാത്രമായി ആഘോഷിച്ചു. വണ്ടിവേഷങ്ങളും ഇതര അലങ്കാരങ്ങളും ഒഴിവാക്കിയത് പൂരപ്രേമികളെ നിരാശരാക്കിയെങ്കിലും എഴുന്നള്ളത്തും ചടങ്ങുകളും സാധാരണ രീതിയിൽ നടന്നു. നിയന്ത്രങ്ങൾക്കിടയിലും ആവേശമായ വേല കാണാൻ നിരവധി പേരാണ് വിവിധയിടങ്ങളിൽ നിന്നായി എത്തിയത്. കോട്ടമൈതാനത്തെ നഗര പ്രദക്ഷിണ സംഗമത്തിനും രാവിലെ മുതൽ അമ്പലത്തിലേക്ക് തൊഴാനുമായി നിരവധി ഭക്തരെത്തി.
കിഴക്കേ യാക്കര മണപ്പുള്ളിക്കാവിൽ നിന്ന് മൂന്നാനകളെയും പടിഞ്ഞാറെ യാക്കര കൊപ്പം, വടക്കന്തറ, മുട്ടിക്കുളങ്ങര, കള്ളിക്കാട് ദേശ വേലകൾക്ക് ഓരോ ആനകളെ വീതവും എഴുന്നള്ളിച്ചു. കിഴക്കേ യാക്കര മണപ്പുള്ളിക്കാവിൽ രാവിലെ 9.30ന് കാഴ്ചശീവേലി, വൈകിട്ട് നാലിന് കോട്ടമൈതാനത്തേക്ക് നഗര പ്രദക്ഷിണം എന്നിവ നടന്നു. അഞ്ചിന് കോട്ടമൈതാനത്ത് എത്തി രാത്രി ഒമ്പതോടെ കാവുകയറി. തുടർന്ന് പഞ്ചാരിമേളം നടന്നു.
പടിഞ്ഞാറെ യാക്കര വിശ്വേശ്വര ക്ഷേത്രത്തിൽ രാവിലെ പൂജകൾക്ക് ശേഷം കാഴ്ചശീവേലിയും പഞ്ചവാദ്യവും നടന്നു. വൈകീട്ട് ഒരു ആന സഹിതം ഭഗവതിയുടെ നഗരപ്രദക്ഷിണം ആരംഭിച്ചു. തുടർന്ന് ആറിന് കോട്ടമൈതാനത്ത് കൊപ്പം, വടക്കന്തറ, മുട്ടികുളങ്ങര, കള്ളിക്കാട് ദേശവേലകളുമായി സംഗമിച്ചു.
കൊപ്പം മണപ്പുള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ രാവിലെ പൂജകൾക്ക് ശേഷം പത്തിന് കാഴ്ചശീവേലി നടന്നു. വൈകിട്ട് കതിർക്കുടയുമായി എഴുന്നള്ളത്ത്. കോട്ടമൈതാനത്ത് എത്തി പടിഞ്ഞാറെ യാക്കര, വടക്കന്തറ മുട്ടിക്കുളങ്ങര ദേശ വേലകളുമായി സംഗമിച്ച് തിരിച്ചെഴുന്നള്ളി.
വടക്കന്തറ, മുട്ടിക്കുളങ്ങര, കള്ളിക്കാട് ദേശ എഴുന്നള്ളത്ത് വൈകിട്ട് മൂന്നിനാരംഭിച്ച് കോട്ടമൈതാനത്തെത്തി കൊപ്പം, പടിഞ്ഞാറെ യാക്കര വേലകളുമായി അണിനിരന്നു. തുടർന്ന് യാക്കര ക്ഷേത്രത്തിലെത്തി തിരിച്ചെഴുന്നള്ളി. പടിഞ്ഞാറെ യാക്കര മണപ്പുള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ നിന്ന് രാവിലെ പൂജയ്ക്ക് ശേഷം ഒമ്പതിന് ഭഗവതിയുടെ വാളും പീഠവും മണപ്പുള്ളിക്കാവിലേക്ക് എഴുന്നള്ളിച്ചു. കർശന നിയന്ത്രണ പാലിച്ചാണ് ചടങ്ങുകളെല്ലാം നടന്നത്.