s

പാലക്കാട്: വേനൽ കടുത്ത സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്നും ജില്ലയിലെ സർക്കാർ ആയുർവേദ ആശുപത്രികളിൽ വേനൽക്കാല രോഗങ്ങൾക്കുള്ള സേവനം ലഭ്യമാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ (ആയുർവേദം) ഡോ.എസ്.ഷിബു അറിയിച്ചു. വേനൽക്കാലത്ത് മഞ്ഞപ്പിത്തം, ചെങ്കണ്ണ്, ചൂടുകുരു, മൂത്രാശയ രോഗങ്ങൾ, ത്വക്ക്‌രോഗങ്ങൾ, വയറിളക്കം എന്നിവയ്ക്കുള്ള സാദ്ധ്യത ഏറെയാണ്. രോഗലക്ഷണം കണ്ടാലുടൻ ചികിത്സ തേടണം.

ഹൃദയമിടിപ്പ് കൂടുക, ഓക്കാനം, ഛർദ്ദി, തലകറക്കം, ദേഹം ചുവന്ന് തിണർക്കുക തുടങ്ങിയവ കണ്ടാൽ സൂര്യാഘാത ലക്ഷണമെന്ന് മനസിലാക്കി തണലിലേയ്ക്ക് മാറി നിൽക്കുക. നനഞ്ഞ തുണികൊണ്ട്‌ ദേഹം തുടയ്ക്കുക. ഉപ്പും പഞ്ചസാരയും ചേർത്ത വെള്ളം ധാരാളം കുടിക്കുക. വൈകാതെ തന്നെ വൈദ്യസഹായം തേടുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

ദിവസവും 2-3 ലിറ്റർ തിളപ്പിച്ചാറിയ വെള്ളം കുടിക്കുക.

മാങ്ങ, നാരങ്ങ, ഓറഞ്ച്, ആപ്പിൾ, മുസംബി, തണ്ണിമത്തൻ ജ്യൂസ് കഴിക്കാം.

പച്ചമല്ലി, ചുക്ക്, നന്നാരി, കൂവപ്പൊടി എന്നിവയിലേതെങ്കിലുമിട്ട് തിളപ്പിച്ച വെളളം, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, ഇഞ്ചി, കറിവേപ്പില, നാരകത്തില, ഉപ്പിട്ട മോരുവെള്ളം എന്നിവ കുടിക്കുക.

കുമ്പളങ്ങ, വെള്ളരിക്ക, പടവലം, മത്തൻ, ചീര തുടങ്ങിയ ജലാംശം അധികമുള്ള പച്ചക്കറികൾ, ആപ്പിൾ, ഓറഞ്ച്, തണ്ണിമത്തൻ, വാഴപ്പഴം തുടങ്ങിയ പഴവർഗങ്ങൾ, ചെന്നല്ലരി, ഗോതമ്പ്, ചെറുപയർ തുടങ്ങിയവ കൂടുതൽ ഉപയോഗിക്കുക.

ചൂടുകുരു പോലുളള പ്രശ്നമകറ്റാൻ രണ്ടുനേരം കുളി ശീലമാക്കുക. കുളിക്കാനായി നാല്പാമരം, രാമച്ചം ഇവയിഇട്ട വെള്ളം നല്ലതാണ്. പിണ്ഡതൈലം, നാല്പാമരാദി തൈലം എന്നിവ തേച്ചുകുളിക്കാം.

മദ്യം ഒഴിവാക്കുക.

വ്യായാമം നിയന്ത്രിതമായി ചെയ്യുക.

രാവിലെ 11 മുതൽ മൂന്നുവരെ തുറസായ സ്ഥലത്ത്‌ ജോലി ചെയ്യരുത്. വെയിൽ നേരിട്ട് കൊള്ളുന്നത് ഒഴിവാക്കുക. അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

ഭക്ഷണത്തിൽ എരിവും പുളിയും വറുത്തതും പൊരിച്ചതും കുറയ്ക്കുക. അച്ചാർ, ജങ്ക് ഫുഡുകൾ, കൃത്രിമ പാനീയങ്ങൾ, മാംസാഹാരം എന്നിവ നിയന്ത്രിക്കുക.