vela
വടക്കന്തറ വലിയ വിളക്കുവേലയുടെ ഭാഗമായി മേലാമുറി ആൽത്തറയിൽ നിന്നാരംഭിച്ച വേല പുറപ്പെടൽ.

പാലക്കാട്: ഭക്തരുടെ മൂന്നുവർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് വടക്കന്തറ തിരുപുരായ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ വലിയവിളക്ക് വേല സമുചിതമായി ആഘോഷിച്ചു. കൊവിഡ് മാനദണ്ഡം പാലിച്ച് ആചാരനുഷ്ഠാനങ്ങളും ചടങ്ങുകളും എഴുന്നള്ളത്തും കമ്പം കൊളുത്തലുമെല്ലാമായി വേലയ്ക്ക് മാറ്റുകൂട്ടുന്ന കാഴ്ചയാണ് ഒരുക്കിയത്.

ഇന്നലെ പുലർച്ചെ നാലിന് നടതുറന്നതോടെ ചടങ്ങുകൾക്ക് തുടക്കമായി. രാവിലെ ആറിന് വടക്കന്തറ രഘുനാഥും സംഘവും അവതരിപ്പിച്ച നാദസ്വര കച്ചേരി നടന്നു. തുടർന്ന് ഏഴിന് ദേശക്കാരുടെയും 7.30ന് നഗരക്കാരുടെയുും നിവേദ്യ ഉരുളി എഴുന്നള്ളത്ത്, എട്ടിന് പഞ്ചവാദ്യത്തോടെ കാഴ്ചശീവേലി, വെടിക്കെട്ട്, 12ന് ഉച്ചപൂജ, കൊട്ടിപ്പാടി സേവ, ഒന്നിന് തായമ്പക എന്നിവ നടന്നു. തന്ത്രി അണിമംഗലത്ത് വാസുദേവൻ നമ്പൂതിരിപ്പാട്, മേൽശാന്തി ശ്രീവല്ലഭൻ എന്നിവർ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു.

വൈകിട്ട് 3.30ന് പകൽവേല എഴുന്നള്ളിപ്പ് പുറപ്പെട്ടു. പഴയ ആൽത്തറയിൽ നിന്നാണ് പകൽ വേല ആരംഭിച്ചത്. വൈകിട്ട് നാലിന് മഞ്ഞപ്ര മോഹൻ ഭാഗവതരും സംഘവും അവതരിപ്പിച്ച ഭജന നടന്നു. എട്ടോടെ പകൽവേല കാവുകയറി. തുടർന്ന് കല്ലൂർ കുഞ്ഞുകുട്ടൻ മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളം അരങ്ങേറി. രാത്രി പത്തിന് വടക്കന്തറ ഗ്രാമത്തിൽ നിന്ന് പഞ്ചവാദ്യത്തോടെ കണ്ടിതുലപ്പന്തൽ എഴുന്നള്ളത്ത് നടന്നു. 12ന് കല്ലൂർ രാമൻകുട്ടിമാരാർ, പേരൂർ ഉണ്ണികൃഷ്ണൻ, കൽപ്പാത്തി ബാലകൃഷ്ണൻ എന്നിവരുടെ ട്രിപ്പിൾ തായമ്പക അരങ്ങേറി.

പുലർച്ചെ 2.30ന് വേലയുടെ പ്രധാന ആകർഷണമായ രാത്രിവേല, കമ്പം കത്തിക്കൽ, വെടിക്കെട്ട് എന്നിവ നടന്നു. ഇന്നുരാവിലെ എട്ടിന് ഈടുവെടിയോടെ ആഘോഷത്തിന് സമാപനമാകും.

ആവേശമായി നഗരവേല

വടക്കന്തറ തിരുപുരായ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ വലിയവിളക്ക് നഗരവേലയും ഇന്നലെ ആഘോഷിച്ചു. കൊവിഡ് മാനദണ്ഡം പാലിച്ച് പൗരാവലിയുടെ നേതൃത്വത്തിലാണ് വേല ആഘോഷിച്ചത്. വൈകിട്ട് മൂന്നിന് മേലാമുറി ആൽത്തറയിൽ നിന്ന് വേല പുറപ്പെട്ടു. രാത്രി എട്ടിന് കാവുകയറി. വേലയ്ക്ക് അകമ്പടിയായി ആന, പഞ്ചവാദ്യം, വണ്ടിവേഷം, വാദ്യമേളം എന്നിവ വേലയ്ക്ക് കൂടുതൽ മിഴിവേകി.