veena
വീണാജോർജ് ഇലക്ഷൻ പ്രചരണങ്ങൾക്കായി വീട്ടിൽ നിന്നിറങ്ങുമ്പോൾ ഭർത്താവ് ജോർജ് ജോസഫ് മക്കളായ അന്ന, ജോസഫ് എന്നിവർ യാത്രയാക്കുന്നു.

ആറന്മുള : കൊടുമൺ അങ്ങാടിക്കൽ വയലോരത്ത് വീട്ടിൽ ഇപ്പോൾ തിരക്കാണ്. ആറൻമുളയുടെ വീരനായിക വീണാജോർജ് പ്രചരണത്തിന് പുറപ്പെടുകയാണ്. ഭർത്താവ് ഡോ.ജോർജ് ജോസഫും മക്കൾ സ്കൂൾ വിദ്യാർത്ഥികളായ അന്നയും ജോസഫും നിർദ്ദേശങ്ങളുമായി സ്ഥാനാർത്ഥിക്ക് ഒപ്പമുണ്ട്. പഠന കാര്യങ്ങൾക്ക് അവധി നൽകി പത്തിലും ആറിലും പഠിക്കുന്ന മക്കൾക്ക് ഇപ്പോൾ തിരഞ്ഞെടുപ്പിലാണ് ശ്രദ്ധ. ആറന്മുള നിയമസഭാ മണ്ഡലത്തിൽ രണ്ടാമങ്കത്തിന് കച്ചകെട്ടിയിരിക്കയാണ് മക്കളുടെ ചങ്കായ വീണാജോർജ്. പ്രചാരണത്തിന് ശേഷം മിക്ക ദിവസങ്ങളിലും അർദ്ധരാത്രിയോടെ വീട്ടിലെത്തുന്ന വീണാജോർജ് പുലർച്ചെ 4.30ന് ഉറക്കമുണരും. കൃത്യസമയത്ത് അമ്മയെ വിളിച്ചുണർത്താൻ മക്കൾ ഇവിടെ ജാഗ്രതയിലാണ്. ഭർത്താവ് ഡോ. ജോർജ് ജോസഫും സജീവമായി പ്രവർത്തനങ്ങളിൽ ഇടപെടുന്നു. രാവിലെ 6.30ന് പ്രചാരണത്തിനിറങ്ങുന്ന വീണ ഓരോ ദിവസത്തെയും ഭക്ഷണം ഉൾപ്പെടെ എല്ലാ കാര്യത്തിലും കുട്ടികളുടെ മെനുവാണ് നടപ്പാക്കുന്നത്. ഇവരുടെ ഇഷ്ടമാണ് തനിക്ക് ഊർജം പകരുന്നതെന്ന് കുട്ടികളെ ചേർത്തുനിറുത്തിയുള്ള വീണയുടെ സാക്ഷ്യം.

വീണയ്ക്ക് നല്ല ഓർമ്മശക്തിയുണ്ടെന്ന് ജോർജ് ജോസഫ്. മണ്ഡലത്തിലെ ഓരോ മുക്കുംമൂലയും വരെ ഹൃദിസ്ഥമാണെന്നും ഒരു കാര്യത്തിനും ഡയറി എഴുതുന്ന ശീലമില്ലെന്നും അദ്ദേഹം പറഞ്ഞു. ഓർമ്മയിൽ നിന്നാണ് ഓരോ ദിവസത്തെയും പ്രവർത്തനങ്ങൾ ചാർട്ട് ചെയ്യുന്നത്. ഭക്ഷണ കാര്യങ്ങളിൽ വീട്ടിലെ എല്ലാവരുടെയും ഇഷ്ടമാണ് വീണയ്ക്കുമുള്ളത്. തിരഞ്ഞെടുപ്പ് തിരക്കിനിടെയിലും ജോർജ് ജോസഫിന്റെ കൃഷി പരിപാലനത്തിന് മുടക്കമൊന്നും വരുത്തിയിട്ടില്ല. വീടിന് അടുത്ത് മുണ്ടകൻ പാടത്ത് ഇപ്പോൾ കൊയ്ത്ത് നടക്കുകയാണ്. കൂടാതെ ഇത്തവണ 3 ടൺ കാച്ചിലും മൂന്നര ടൺ ചേമ്പും വിറ്റു. 2300 എത്തക്കുല ഹോർട്ടി കോർപറേഷൻ വാങ്ങി. കൃഷിയ്ക്കു പുറമെ മികച്ച രീതിയിൽ ഹരിത ചട്ടം പാലിച്ച് ഫാമും നടത്തുന്നു. പശു, ആട്, കോഴി, താറാവ് എന്നിവയാണ് ഫാമിലുള്ളത്. ഇവയുടെ പരിപാലനത്തിലും വീണയുടെ നോട്ടമെത്താറുണ്ട്. പ്രചാരണത്തിന് മിക്ക ദിവസങ്ങളിലും വീണാ ജോർജിനൊപ്പം ജോർജ് ജോസഫുമുണ്ട്. ചില ദിവസങ്ങളിൽ പ്രധാന വ്യക്തികളെ കാണാൻ ജോർജ് സമയം കണ്ടെത്തുന്നു. ഭർത്താവും മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ആശിർവാദം ഏറ്റുവാങ്ങിയാണ് സ്ഥാനാർത്ഥിയുടെ ഓരോ ദിവസവും ആരംഭിക്കുന്നത്. 2016ൽ അട്ടിമറി വിജയത്തിലൂടെയാണ് വീണാ ജോർജ് ആറന്മുളയിലേക്ക് കടന്നുവന്നത്.

ഭൗതിക ശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും ബിഎഡും റാങ്കുകളോടെ കരസ്ഥമാക്കി. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ ഒന്നര വർഷം അദ്ധ്യാപികയായും സേവനമനുഷ്ഠിച്ചു. അഭിഭാഷകനായിരുന്ന മൈലപ്ര കുമ്പഴ വേലശ്ശേരി പാലമുറ്റത്ത് പി.ഇ.കുര്യാക്കോസിന്റെയും പത്തനംതിട്ട നഗരസഭ മുൻ കൗൺസിലറായ റോസമ്മ കുര്യാക്കോസിന്റെയും മകളാണ്.