
പത്തനംതിട്ട: തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളെ ഹിന്ദു പാർലമെന്റ് പിന്തുണയ്ക്കുമെന്ന് സംസ്ഥാന ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരളത്തിൽ ഇന്നത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ ഭരണത്തുടർച്ച അഭികാമ്യമല്ല, അത് കേരളത്തിന്റെ ഭാവിക്കു ദോഷം ചെയ്യുമെന്ന് സംസ്ഥാന ചെയർമാൻ കെ.കെ. ഹരി, സെക്രട്ടറി സി.പി. സുഗതൻ എന്നിവർ പറഞ്ഞു. നവോത്ഥാന മതിൽ തീർത്ത് അന്നുതന്നെ ശബരിമലയിൽ യുവതികളെ കയറ്റി വിശ്വാസികളെ വഞ്ചിച്ച ഇടതുഭരണം വിശ്വാസികൾ ആഗ്രഹിക്കുന്നില്ല. ശബരിമല വിഷയത്തിൽ സി.പി.എം പഴയ നിലപാട് തുടരുകയാണ്. ഇടതുഭരണം വരട്ടെ ഒപ്പം ഞങ്ങൾക്ക് കുറെ സീറ്റുകൾ കിട്ടിയാൽ മതി എന്ന ബി.ജെ.പി നയത്തോട് ഹിന്ദു പാർലമെന്റിന് എതിർപ്പാണ്. യു.ഡി.എഫ് തകർന്നാൽ കോൺഗ്രസുകാരെ വിലയ്‌ക്കെടുക്കാമെന്നും ബി.ജെ.പി ചിന്തിക്കുന്നു. പക്ഷേ യു.ഡി.എഫ് തകർന്നാൽ ഹിന്ദു ക്രിസ്ത്യൻ വിഭാഗങ്ങളുടെ ഭാവി അപകടത്തിലാകും. തകരുന്ന യു.ഡി.എഫിൽ നിന്ന് മുസ്‌ലിംലീഗ് നേരെ എൽ.ഡി.എഫിലേക്ക് പോകും. ഇതോടെ കാൽനൂറ്റാണ്ട്
എൽ.ഡി.എഫിന് അധികാരത്തിൽ തുടരാം. അപ്പോഴേക്കും കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ സാഹചര്യം തന്നെ അപകടകരമായ രീതിയിലേക്ക് മാറ്റപ്പെടുമെന്നും ഹിന്ദു പാർലമെന്റ് ഭാരവാഹികൾ പറഞ്ഞു. പൂഞ്ഞാറിൽ പി.സി. ജോർജിനെയും ഗുരുവായൂരിൽ ഡി.എസ്.ജെ.പി സ്ഥാനാർത്ഥിയെയും പിന്തുണയ്ക്കും.
വാർത്താ സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് എം.ഇ പരമേശ്വരൻ, എൻ.മോഹനൻ അമ്പലപ്പുഴ എന്നിവരും പങ്കെടുത്തു .