photo
കൊട്ടാരക്കര ലോവർ കരിക്കത്ത് മാരുതി കാർ പിന്നിലിടിച്ചതിനെ തുടർന്ന് ആക്സിലും വീലുകളും വേർപെട്ട ലോറി

കൊട്ടാരക്കര: എം.സി റോഡിൽ കൊട്ടാരക്കര ലോവർ കരിയ്ക്കത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. ലോറിയുടെ ആക്സിലും വീലുകളും വേർപെട്ടു.കാറിൽ കുടുങ്ങിയയാളെ ഫയർഫോഴ്സ് രക്ഷപെടുത്തി. ഇന്നലെ പുലർച്ചെ അഞ്ചരയ്ക്കാണ് സംഭവം. മാർത്താണ്ഡത്ത് നിന്ന് ചുടുകട്ടയുമായി വന്ന ലോറിയുടെ പിന്നിൽ ലോവർ കരിക്കം റിലയൻസ് പമ്പിന് സമീപത്തുവച്ച് മാരുതി കാർ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ ആക്സിൽ, വീൽ ഉൾപ്പടെ വേർപെട്ടു. മാരുതിയുടെ മുൻവശം തകർന്ന് കാർ ഓടിച്ചിരുന്ന ഓടനാവട്ടം കുടവട്ടൂർ, എള്ളുവിള വീട്ടിൽ സജീവ് കുമാർ (49) കാറിൽ കുടുങ്ങി. ഉടൻ തന്നെ കൊട്ടാരക്കര നിന്ന് ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി ഇരുകാലുകളും കുടുങ്ങിപ്പോയ സജീവ് കുമാറിനെ വളരെ സാഹസികമായി ഹൈഡ്രോളിക് കട്ടർ, സ്പ്രെഡ്ഡർ എന്നിവ ഉപയോഗിച്ച് പുറത്തെടുത്തു.പൊലീസിന്റെ സഹായത്തോടെ ആംബുലൻസിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇടിയുടെ ആഘാതത്തിൽ ലോറിയിൽ നിന്ന് തെറിച്ചുവീണ് മാർത്താണ്ഡം സ്വദേശികളായ പീറ്റർ (51), രാജൻ (55) എന്നിവർക്കും പരിക്കേറ്റു. ഇവരെയും താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഫയർഫോഴ്സ് ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ആർ.സജീവിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സി. രമേശ് കുമാർ, വി.എം. മനോജ്, ബി.സനിൽ, പി.പ്രവീൺ, ഗ്രേഡ് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ സജി ലൂക്കോസ്, ഹോം ഗാർഡുമാരായ എ. അജിത്, എസ്.ആർ. രഞ്ജിത്ത് എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.