sn-trust

കൊല്ലം: പീരങ്കി മൈതാനത്ത് ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കാൻ തൊട്ടുചേർന്ന് കിടക്കുന്ന എസ്.എൻ ട്രസ്റ്റിന്റെ ഭൂമി നിയമവിരുദ്ധമായി സർക്കാർ വകുപ്പ് കൈയേറുന്നു. ഭൂമിയുമായി ബന്ധപ്പെട്ട റവന്യൂ രേഖകൾ പരിശോധിക്കാതെയാണ് മതിൽക്കെട്ടിന് പുറത്ത് കിടക്കുന്ന ഭൂമിയെന്ന ന്യായം പറഞ്ഞ് ഭൂമി കൈവശപ്പെടുത്താൻ സ്പോർട്സ് ഡയറക്ടറേറ്റ് ശ്രമിക്കുന്നത്.

വർഷങ്ങൾക്ക് മുൻപ് ഇവിടെ 27 ഏക്കർ ഭൂമിയാണ് എസ്.എൻ ട്രസ്റ്റിന് സർക്കാർ പാട്ടത്തിന് നൽകിയത്. ഭൂമി കൃത്യമായി അളന്ന് തിരിക്കാതെയാണ് പീരങ്കി മൈതാനത്തെയും എസ്.എൻ ട്രസ്റ്റ് പാട്ടത്തിന് നൽകിയ ഭൂമിയെയും വേർതിരിച്ച് ഇപ്പോഴുള്ള മതിൽ പതിറ്റാണ്ടുകൾക്ക് മുൻപ് നിർമ്മിച്ചത്. ട്രസ്റ്റിന് പാട്ടത്തിന് നൽകിയ ഭൂമിയിൽ .53 ഹെക്ടർ യഥാർത്ഥത്തിൽ മതിൽക്കെട്ടിന് പുറത്താണ്. ഈ ഭൂമി കണക്കാക്കാതെയാണ് ആറുവർഷം മുൻപ് ട്രസ്റ്റിന് 26 ഏക്കർ സ്ഥലം സർക്കാർ പതിച്ചുനൽകിയത്. എന്നാൽ റീ സർവേ രേഖകളിൽ ഇപ്പോഴും മതിൽക്കെട്ടിന് പുറത്ത് കിടക്കുന്ന .53 ഹെക്ടർ ഭൂമി എസ്.എൻ ട്രസ്റ്റിന് പാട്ടത്തിന് നൽകിയിരിക്കുന്ന കൂട്ടത്തിലാണ് അടയാളപ്പെടുത്തിയിട്ടുള്ളത്.

പട്ടയം അനുവദിക്കുമ്പോൾ ഉൾപ്പെടാതെ പോയ മതിൽക്കെട്ടിന് പുറത്തുള്ള .53 ഹെക്ടർ കൂടി പതിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് എസ്.എൻ ട്രസ്റ്റ് സർക്കാരിനെ സമീപിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് ഭൂമി കൈവശപ്പെടുത്താനുള്ള ശ്രമം നടക്കുന്നത്. മതിൽക്കെട്ടിന് പുറത്ത് കിടക്കുന്ന .53 ഹെക്ടർ എസ്.എൻ ട്രസ്റ്റിന് പാട്ടത്തിന് നൽകിയ ഭൂമിയിൽ ഉൾപ്പെട്ടതാണെന്ന് നേരത്തെ റവന്യൂ അധികൃതർ റീ സർവേ സ്കെച്ച് അടക്കം പരിശോധിച്ച് ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്.

''

ട്രസ്റ്റിന്റെ ഭൂമി കൈയേറിയുള്ള നിർമ്മാണ പ്രവർത്തനം എത്രയും വേഗം നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്ക് നിവേദനം നൽകിയിട്ടുണ്ട്.

ഡോ. ജി. ജയദേവൻ

എസ്.എൻ ട്രസ്റ്റ് ട്രഷറർ