
കൊല്ലം: കുണ്ടറ കാഞ്ഞിരക്കോട് മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ യുവതിയായ മാതാവ് പിടിയിലായി. കുണ്ടറ ചിറ്റുമലയിൽ ആയുർവേദ ക്ളിനിക്ക് നടത്തുന്ന ഡോ. ബബൂലിന്റെ ഭാര്യ ദിവ്യയാണ് (25) പിടിയിലായത്. ബബൂൽ - ദിവ്യ ദമ്പതികളുടെ ഏകമകൾ അനൂപ കൊല്ലപ്പെട്ട സംഭവത്തിലാണ് ദിവ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.പ്രസവത്തെ തുടർന്ന് ദിവ്യ മാനസിക അസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചിരുന്നതായി പൊലീസ് വെളിപ്പെടുത്തി. സംഭവത്തെപ്പറ്റി പൊലീസിനോട് ദിവ്യ പറഞ്ഞതിങ്ങനെ: ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ ദിവ്യയുടെ വീട്ടിലായിരുന്നു സംഭവം. ഒാട്ടോ ഡ്രൈവറായ അച്ഛൻ ഓട്ടം പോയിരിക്കുകയായിരുന്നു.ഭർത്താവ് ആയുർവേദ ക്ളിനിക്കിലേക്കും പോയി. കുഞ്ഞും താനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. കുഞ്ഞിനോട് പെട്ടെന്ന് തോന്നിയ ദേഷ്യവും വൈരാഗ്യവുമാണ് കൊലപ്പെടുത്താൻ കാരണമായത്. അതിനായി വീട്ടിൽ ബക്കറ്റിൽ ശേഖരിച്ചിരുന്ന വെള്ളത്തിൽ ആദ്യം കുഞ്ഞിനെ മുക്കിത്താഴ്ത്തി. കുഞ്ഞ് ശ്വാസം കിട്ടാതെ കൈകാലിട്ട് അടിക്കുകയും പിടയ്ക്കുകയും ചെയ്തപ്പോൾ വിഷമം തോന്നി. മനസ്താപത്താൽ ബക്കറ്റിൽ നിന്ന് പുറത്തെടുത്ത് കുഞ്ഞിനെ കുളിപ്പിച്ച് തോർത്തിയശേഷം കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി. കട്ടിലിൽ കൂടെ കിടത്തി. കട്ടിലിൽ കിടന്ന കുഞ്ഞ് കരഞ്ഞതോടെ വീണ്ടും ദേഷ്യം തോന്നി. കട്ടിലിലുണ്ടായിരുന്ന തലയണ കുഞ്ഞിന്റെ മുഖത്ത് ചേർത്ത് വച്ച് അമർത്തിപ്പിടിച്ചു. കുഞ്ഞിന് അനക്കമില്ലാതായെന്ന് ബോദ്ധ്യപ്പെട്ടപ്പോഴാണ് തലയണ മാറ്റിയത്.കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം കതകടച്ച് വീട്ടിൽ ഇരിക്കുമ്പോഴാണ് ഓട്ടം കഴിഞ്ഞ് ഒാട്ടോ റിക്ഷയുമായി ദിവ്യയുടെ അച്ഛൻ ജോണി സെബാസ്റ്റ്യൻ മടങ്ങിയെത്തിയത്. പലതവണ വിളിച്ചിട്ടും കതക് തുറക്കാതിരുന്ന ദിവ്യ ഏറെ നേരം കഴിഞ്ഞ് കതക് തുറന്നപ്പോൾ ദിവ്യയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ജോണി കുഞ്ഞിനെ അന്വേഷിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തായത്. തുടർന്ന് ദിവ്യ തന്നെയാണ് ഫോണിലൂടെ കുണ്ടറ പൊലീസിനെ വിവിവരം അറിയിച്ചത്. പൊലീസെത്തി ദിവ്യയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുഞ്ഞിനെ ഉടൻ കുണ്ടറ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ചിറ്റുമലയിൽ ആയുർവേദ ക്ലിനിക് നടത്തുന്ന ഭർത്താവ് ഉച്ചയ്ക്കു വീട്ടിലെത്തി ഭക്ഷണം കഴിച്ച് മടങ്ങിയശേഷമായിരുന്നു സംഭവം.
പ്രസവത്തെ തുടർന്ന് ദിവ്യയ്ക്കു മാനസിക അസ്വസ്ഥത ഉണ്ടായിരുന്നതായും ഒരു തവണ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചതായും ബന്ധുക്കൾ പറഞ്ഞു. ദിവ്യയെയും കുഞ്ഞിനെയും നോക്കാനായി ജോണി സെബാസ്റ്റ്യൻ ഒരു സ്ത്രീയെ ഏർപ്പാട് ചെയ്തിരുന്നെങ്കിലും ഏതാനും ദിവസം മുമ്പ് ദിവ്യ അവരെ പറഞ്ഞുവിട്ടു. പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന ദിവ്യ കൂസലോ കുറ്റബോധമോ ഇല്ലാതെയാണ് കാര്യങ്ങൾ വിവരിച്ചതെങ്കിലും കുറ്റസമ്മത മൊഴി നൽകിയശേഷം ഏറെ നേരം പൊട്ടിക്കരഞ്ഞു. 2020 മാർച്ചിലാണ് ദിവ്യയും കുണ്ടറ ചിറ്റുമലയിൽ ആയൂർവേദ ക്ളിനിക്ക് നടത്തുന്ന പുത്തൂർ തെക്കുംപുറം കല്ലുമ്പുറത്ത് ഡോ.ബബിലുവും തമ്മിലുള്ള വിവാഹം നടന്നത്. ദിവ്യയുടെ മാതാവ് ആയൂർവേദ ക്ളിനിക്കിൽ ചികിത്സയ്ക്കെത്തിയപ്പോൾ തുടങ്ങിയ ആത്മബന്ധമാണ് ദിവ്യയും ഡോ.ബബ്ലുവും തമ്മിലുള്ള വിവാഹത്തിലെത്തിയത്. വിവാഹത്തിന് മൂന്ന് മാസം മുൻപ് മാതാവ് മരണമടഞ്ഞു. പുത്തൂരിലെ ഡോ.ബബ്ലുവിന്റെ വീട്ടിലായിരുന്ന ദിവ്യ പ്രസവത്തെത്തുടർന്ന് മാനസിക അസ്വാസ്ഥ്യം കാട്ടിയിരുന്നു. കുഞ്ഞ് കരയുമ്പോഴാണ് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായത്. മുൻപും തലയണ മുഖത്തുവച്ച് കരച്ചിലടക്കാനുള്ള ശ്രമം നടത്തിയിരുന്നു. മാനസിക പ്രശ്നങ്ങൾ കൂടിവന്നപ്പോഴാണ് അടുത്തിടെ പിതാവെത്തി കാഞ്ഞിരകോട്ടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. കുഞ്ഞിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പോസ്റ്റുമോർട്ടത്തിന് ശേഷം ഡോക്ടർമാരുടെ ഉപദേശം കൂടി തേടിയശേഷം ദിവ്യയെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കാനാണ് പൊലീസിന്റെ തീരുമാനം.