ramachandan
കരുനാഗപ്പള്ളിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ആർ. രാമചന്ദ്രൻ കശുഅണ്ടി തൊഴിലാളികളോട് വോട്ട് അഭ്യർത്ഥിക്കുന്നു

കാരൂർക്കടവ്: 'കരുനാഗപ്പള്ളി മാറിയിരിക്കുന്നു. കഴിഞ്ഞ അഞ്ചുവർഷം നടത്തിയത് സമാനതകളില്ലാത്ത വികസനമാണ്. കരുനാഗപ്പള്ളി കേരളത്തിലെ ഏറ്റവും മികച്ച പട്ടണമായത് കഴിഞ്ഞ അഞ്ചുകൊല്ലത്തെ വികസനം കൊണ്ടുകൂടിയാണ്'.. വികസനങ്ങൾ എണ്ണിപ്പറഞ്ഞാണ് കരുനാഗപ്പള്ളിയിലെ നിലവിലെ എം.എൽ.എ കൂടിയായ ആർ. രാമചന്ദ്രന്റെ വോട്ട് അഭ്യർത്ഥന.

കശുഅണ്ടി - തൊഴിലുറപ്പ് തൊഴിലാളികൾ ഹൃദ്യമായ വരവേൽപ്പാണ് അദ്ദേഹത്തിന് നൽകുന്നത്. കാരൂർക്കടവിലെ നാഷണൽ കാഷ്യൂ ഫാക്ടറിയിലെത്തിയ രാമചന്ദ്രന്റെ വാക്കുകൾ ഏറെ വൈകാരികതയോടെയാണ് തൊഴിലാളികൾ കേട്ടിരുന്നത്. 'പതിനാറാമത്തെ വയസിൽ പാർട്ടി പ്രവർത്തകനായി ഇറങ്ങിയതാണ്. സംശുദ്ധമായ രാഷ്ട്രീയ ജീവിതമാണ് എനിക്കുള്ള ബാക്കിപത്രം. സാധാരണക്കാരായ നിങ്ങളാണ് എന്നെ നേതാവാക്കിയത്. ആ വിശ്വാസം സംരക്ഷിച്ചേ ഞാനെന്നും പ്രവൃത്തിച്ചിട്ടുളളൂ. ഇനിയും അങ്ങനെ തന്നെയായിരിക്കും.'

കാരൂർക്കടവിൽ നിന്ന് കടകമ്പോളങ്ങളും സ്ഥാപനങ്ങളും കയറി രാമചന്ദ്രൻ മുന്നോട്ട്. അപ്പോഴേയ്ക്കും അനൗൺസ്‌മെന്റ് ഉയർന്നുകേട്ടു. 'ഈ നാടിന്റെ സപ്ന്ദനമറിയുന്ന, സാധാരണക്കാരന്റെ അത്താണി, തൊഴിലാളികളുടെ നേതാവ്, വികസന നായകൻ ഈ വഴിത്താരകളിലൂടെ വോട്ട് ചോദിക്കാൻ നിങ്ങളുടെ അടുത്തേയ്ക്ക് എത്തുന്നു..' അപ്പോഴേയ്ക്കും സഖാവിനെ കാണാൻ വഴിയോരങ്ങളിൽ ആളുകൾ ഓടിവരുന്ന കാഴ്ച. ഏവർക്കും കൈവവീശി അഭിവാദ്യമേകി കരുനാഗപ്പള്ളിക്കാരുടെ സഖാവ് മുന്നോട്ട്.

 ജനങ്ങൾ ആഗ്രഹിക്കുന്നു എൽ.ഡി.എഫ് ഭരണം
ശുഭപ്രതീക്ഷയുണ്ട്. വലിയ ഭൂരിപക്ഷത്തിൽ വിജയിക്കും. നാട്ടിൽ വീണ്ടും എൽ.ഡി.എഫ് വരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. ആർ.രാമചന്ദ്രൻ പറയുന്നു.