dr-r-bindhu

തൃശൂർ: ഡോ.ആർ. ബിന്ദു എന്ന തൃശൂരിന്റെ ആദ്യ വനിതാ മേയറെയും ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്രകമ്മിറ്റി അംഗത്തെയും ഇംഗ്‌ളീഷ് അദ്ധ്യാപികയെയും അറിയുന്നവരേറെയുണ്ടാകും. പക്ഷേ, കഥകളിയും ഭരതനാട്യവും അവതരിപ്പിച്ചും കഥയും കവിതകളുമെഴുതിയും പഠനകാലത്ത് കലോത്സവവേദികളിലെ തിലകമായിരുന്ന ആർ. ബിന്ദുവിനെ അധികമാരും അറിഞ്ഞുകാണില്ല.
സി.പി.എം കരട് സാദ്ധ്യതാ സ്ഥാനാർത്ഥി പട്ടികയിൽ ഇരിങ്ങാലക്കുട മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെടുന്ന ഡോ. ബിന്ദു, കലയുടെ സൗമ്യലോകത്തു നിന്നാണ് രാഷ്ട്രീയപ്രവർത്തകയും ജനപ്രതിനിധിയുമായത്.

കലയിലൂടെ ബിന്ദു തിരിച്ചറിഞ്ഞത് തീക്ഷ്ണവും ദുരിതപൂർണവുമായ സ്ത്രീ ജീവിതങ്ങളെയായിരുന്നു. തൃശൂർ കോർപറേഷനിൽ ഒരു പതിറ്റാണ്ടു കാലം ജനപ്രതിനിധി ആയിരുന്നപ്പോഴായിരുന്നു അത്. കലയും രാഷ്ട്രീയവും സാഹിത്യവും വനിതാമുന്നേറ്റ പ്രവർത്തനങ്ങളും ഒരുപോലെ നെഞ്ചേറ്റിയ ടീച്ചർ വനിതാദിനത്തിൽ പങ്കിടുന്നതും ആ അനുഭവങ്ങളാണ്.

''ജനങ്ങളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ദുരിതങ്ങളും നേരിട്ടു കാണുകയും, അത് പരിഹരിക്കാൻ കഴിയുകയും ചെയ്തപ്പോഴാണ് ജീവിതത്തിൽ വലിയൊരു പരിവർത്തനമുണ്ടായത്. നിരവധി കർഷക പരിസ്ഥിതി സമരങ്ങളിൽ മുന്നണിപ്പോരാളികളായി ഇന്ന് സ്ത്രീകളുണ്ട്. വെടിയുണ്ടയ്ക്കു പകരം പനിനീർപ്പൂക്കളുമായി പെൺകുട്ടികൾ രംഗത്തിറങ്ങുന്നു. വലിയൊരു മാറ്റമാണിത്!''


പൂത്തോൾ, കാനാട്ടുകര ഡിവിഷനുകളിലെ കൗൺസിലറായിരുന്നു ഡോ. ബിന്ദു. മേയറായപ്പോൾ വിമർശന ശരങ്ങളേറെ നേരിട്ടു. മേയർസ്ഥാനം ഒഴിഞ്ഞപ്പോഴും സമരവഴികളിൽ സജീവമായി. കേരളവർമ കോളേജിലെ ഇംഗ്ലീഷ് വിഭാഗം അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് വൈസ് പ്രിൻസിപ്പലായി. ഈയിടെ പ്രിൻസിപ്പലിന്റെ ചുമതലയും ലഭിച്ചു. ഇരിങ്ങാലക്കുട ഗവ. ഗേൾസ് സ്‌കൂളിൽ പഠിക്കുമ്പോൾ, എസ്.എഫ്.ഐ പ്രവർത്തകയായിരുന്നു. സെന്റ് ജോസഫ്‌സ് കോളേജിൽ ഡിഗ്രി രണ്ടാംവർഷം പഠിക്കുമ്പോൾ കലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റ് അംഗം.

ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം.ഫിലും കലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഉത്തരാധുനിക എഴുത്തുകാരിയായ ആൻജെല കാർട്ടറുടെ നോവലുകളെ ആധാരമാക്കി സാഹിത്യത്തിലെ ലിംഗപദവി ബന്ധങ്ങളെ കുറിച്ച് നടത്തിയ ഗവേഷണത്തിന് ഡോക്ടറേറ്റും നേടി. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിനു സമീപമാണ് ജനിച്ചുവളർന്നത്. ഇരിങ്ങാലക്കുട നഗരസഭാ കൗൺസിലറും പ്രതിപക്ഷ നേതാവുമായിരുന്ന പരേതനായ രാധാകൃഷ്ണൻ മാസ്റ്ററുടെയും ശാന്തകുമാരിയുടെയും മകൾ. സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവന്റെ ഭാര്യ. മകൻ ഹരികൃഷ്ണൻ മഞ്ചേരി കോടതിയിൽ അഭിഭാഷകനാണ്.

ഇരുമുന്നണികളെയും തുണച്ച മണ്ഡലം

1982 മുതൽ നാലു തവണ ഇരിങ്ങാലക്കുട എൽ.ഡി.എഫ് സ്വതന്ത്രനായ ലോനപ്പൻ നമ്പാടനെയാണ് നിയമസഭയിലേക്ക് അയച്ചത്. 2001 മുതൽ കേരള കോൺഗ്രസ് എമ്മിലെ തോമസ് ഉണ്ണിയാടൻ മൂന്നു തവണ ഇരിങ്ങാലക്കുടയുടെ എം.എൽ.എയായി. കഴിഞ്ഞ തവണ ഉണ്ണിയാടനെ അട്ടിമറിച്ചാണ് എൽ.ഡി.എഫിലെ പ്രൊഫ. കെ.യു. അരുണൻ മണ്ഡലം തിരിച്ചുപിടിച്ചത്. വീണ്ടും ഉണ്ണിയാടൻ തന്നെ എതിർസ്ഥാനാർത്ഥിയാകും എന്നാണ് ഒടുവിലത്തെ ലഭിക്കുന്ന സൂചന. ബി.ജെ.പിയിൽ ചേർന്ന മുൻ ഡി.ജി.പി ജേക്കബ് തോമസ് എൻ.ഡി.എ സ്ഥാനാർത്ഥിയാകുമെന്നും ഏറക്കുറെ ഉറപ്പായിട്ടുണ്ട്.