intuc-

തൃശൂർ : കോൺഗ്രസ്‌ ലിസ്റ്റ് നാളെ പ്രഖ്യാപിക്കാനിരിക്കെ ജില്ലയിലെ മുതിർന്ന നേതാക്കൾ എല്ലാം തന്നെ പട്ടികയിൽ നിന്ന് പുറത്ത്. സിറ്റിംഗ് എം. എൽ. എ എന്ന നിലയിൽ അനിൽ അക്കരയെയും പദ്മജ വേണുഗോപാലിനെയും പരിഗണിച്ചപ്പോൾ മറ്റെല്ലാ മുതിർന്ന നേതാക്കളും കളത്തിന് പുറത്തായതാണ് അറിയുന്നത്. കഴിഞ്ഞ തവണ മത്സരിച്ച ഒ. അബ്ദു റഹിമാൻ കുട്ടി, ടി. യു. രാധാകൃഷ്ണൻ, സുന്ദരൻ കുന്നത്തുള്ളി, എം. പി. വിൻസെന്റ്, കെ. പി. ധനപാലൻ എന്നിവരിൽ ഒരാൾ പോലും ലിസ്റ്റിൽ കയറി കൂടിയില്ല. അതു പോലെ സീറ്റ്‌ പ്രതീക്ഷിച്ചിരുന്ന എം. പി. ജാക്സൺ, ടി. വി. ചന്ദ്ര മോഹൻ, എം. എസ്. അനിൽ കുമാർ, രാജൻ പല്ലൻ എന്നിവരും പുറത്തായവരുടെ കൂട്ടത്തിൽ തന്നെ ആണെന്നാണ് അറിയുന്നത്.നിലവിൽ ലഭിക്കുന്ന വിവരം അനുസരിച്ചു അനിലും പദ്മജയും ഒഴികെ ബാക്കി എല്ലാവരും ആദ്യമായി പോരിന് ഇറങ്ങുന്നവരാണ്. ഇത്തവണ ജില്ലയിൽ മൂന്നു വനിതാ സ്ഥാനാർത്ഥികൾ ഉണ്ടാകാനുള്ള സാദ്ധ്യതയും ഉണ്ട്. സീറ്റ്‌ ഉറപ്പിച്ച പദ്മജക്ക് പുറമെ മുൻ ഡെപ്യൂട്ടി മേയർ സുബി ബാബു, ഡോ. നിജി ജസ്റ്റിൻ എന്നിവരാണ് പട്ടികയിൽ ഉള്ളത്. നിജി പുതുക്കാടും മണലൂരിൽ സുബിയുമാണ് പരിഗണനയിൽ.അതേ സമയം ഇവിടെ പ്രാദേശിക വാദം ഉയർത്തി കടുത്ത പ്രതിഷേധം ഉയരുന്നത് നേതൃത്വത്തെ വലക്കുന്നുണ്ട്. ജോസ് വള്ളൂർ, ടി ജെ. സനീഷ് കുമാർ, സി. സി. ശ്രീ കുമാർ, കെ. ജയശങ്കർ, ശോഭ സുബിൻ, എൻ. കെ. സുധീർ, സുനിൽ അന്തിക്കാട് എന്നിവരാണ് പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുള്ളതെന്നു അറിയുന്നു.

കോൺഗ്രസ്‌ ഇരിഞ്ഞാലക്കുടയും ഗുരുവായൂരും ഒഴിച്ചു ബാക്കിയുള്ള 11 സീറ്റുകളിൽ ആണ് മത്സരിക്കുന്നത്. ഗുരുവായൂരിൽ ലീഗ് സ്ഥാനാർതിയായി കെ. എൻ. കാദറെ ഇന്നലെ പ്രഖ്യാപിച്ചര്ന്നു. ഇരിങ്ങാലക്കുടയിൽ കേരള കോൺഗ്രസ്‌ ജോസഫ് വിഭാഗത്തിലെ തോമസ് ഉണ്ണിയാടനെ സ്ഥാനാർത്ഥിയായി ഇന്ന് പ്രഖ്യാപിച്ചേക്കും.

ജീവചരിത്രം റെഡി

കോൺഗ്രസ്‌ പട്ടിക ഇപ്പോഴും പുറത്ത് വന്നിട്ടില്ലെങ്കിലും സ്ഥാനാർത്ഥി സാദ്ധ്യത പട്ടികയിൽ ഉള്ളവർ തങ്ങളുടെ ജീവചരിത്രം തയ്യാറാക്കി വാർത്ത മാദ്ധ്യമങ്ങളുടെ ഓഫീസുകളിൽ എത്തിച്ചു കഴിഞ്ഞു. ചില മണ്ഡലങ്ങളിൽ നിന്ന് രണ്ടു പേരുടെ ബയോ ഡാറ്റകൾ വരെ ലഭിച്ചിട്ടുണ്ട്.