
തൃശൂർ: തൃശൂർ പൂരം എല്ലാ ചടങ്ങുകളോടെയും നടത്താൻ ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ നേതൃത്വത്തിൽ ഇന്നലെ നടന്ന യോഗത്തിൽ തീരുമാനിച്ചു. പൂര വിളംബരമറിയിച്ചുള്ള തെക്കേ ഗോപുരനട തള്ളിത്തുറക്കൽ, സാമ്പിൾ വെടിക്കെട്ട്, ഉപചാരം ചൊല്ലിപ്പിരിയൽ ഉൾപ്പെടെയുള്ള എല്ലാ ചടങ്ങുകളും പതിവ് പോലെ നടത്തും. ആനകളുടെ എണ്ണം കുറയ്ക്കില്ല. വെടിക്കെട്ടിന്റെ മാറ്റും കുറയില്ല. പൂരം എക്‌സിബിഷൻ ഉടൻ തുടങ്ങും.
എന്നാൽ പൂരച്ചടങ്ങുകളിൽ ജനപങ്കാളിത്തത്തിന് നിയന്ത്രണമുണ്ടാകും. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമാകും പൂരത്തിന് പ്രവേശനം. മാസ്‌ക് ധരിക്കാതെ പൂരപ്പറമ്പിൽ പ്രവേശിക്കാനാകില്ല. സാമൂഹിക അകലം കൃത്യമായി പാലിക്കണം.
ചീഫ് സെക്രട്ടറി ഓൺലൈനായാണ് യോഗത്തിൽ പങ്കെടുത്തത്. കളക്ടർ എസ്.ഷാനവാസിന്റെ ചേംബറിൽ ഡി.എം.ഒ, സിറ്റി പൊലീസ് കമ്മിഷണർ, പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ തുടങ്ങിയവർ ചീഫ് സെക്രട്ടറിയോട് കാര്യങ്ങൾ വിശദീകരിച്ചു.
ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം പൂരത്തിനൊരുങ്ങുകയാണ് തൃശൂർ. പൂരം കെങ്കേമമായി നടത്താനുള്ള ഒരുക്കം തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും 8 ഘടകക്ഷേത്രങ്ങളും തുടങ്ങി. ജനപങ്കാളിത്തം കുറയ്ക്കുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിക്കണമെന്നത് പിന്നീട് തീരുമാനിക്കും. ഏപ്രിൽ 23 നാണ് തൃശൂർ പൂരം.