തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിനുളള നാമനിർദേശ പത്രികാ സമർപ്പണത്തിനുള്ള സമയം 19ന് അവസാനിക്കും. 19ന് രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെ വരണാധികാരികൾ മുമ്പാകെ പത്രിക സമർപ്പിക്കാം. ഇത്തവണ ഓൺലൈനായി പത്രിക സമർപ്പിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. suvidha.eci.gov.in/suvidhaac/public/login എന്ന ലിങ്കിൽ പ്രവേശിച്ച് ഓൺലൈനായി പത്രിക നൽകാം.
യോഗ്യതകൾ
നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കുന്ന ദിവസം സ്ഥാനാർത്ഥിക്ക് 25 വയസ്സിൽ കുറയാൻ പാടില്ല. പട്ടികജാതി - വർഗ വിഭാഗങ്ങൾക്ക് വേണ്ടി സംവരണം ചെയ്ത മണ്ഡലങ്ങളിൽ മത്സരിക്കാൻ സ്ഥാനാർത്ഥി പ്രസ്തുത വിഭാഗത്തിൽ അംഗമായിരിക്കണം. മാത്രമല്ല, ജില്ലയിൽ പ്രസ്തുത സംവരണ വിഭാഗത്തിന് നീക്കിവച്ച മണ്ഡലത്തിലെ തന്നെ വോട്ടറുമായിരിക്കണം. ജനറൽ സീറ്റിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥി സംസ്ഥാനത്തെ ഏതെങ്കിലും നിയോജക മണ്ഡലത്തിലെ വോട്ടറായിരിക്കണം.
അയോഗ്യതകൾ
സ്ഥാനാർത്ഥി കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് കീഴിൽ ജോലി ചെയ്യുന്നവരായിരിക്കരുത്. സ്ഥിരബുദ്ധി ഇല്ലാത്ത ആളോ അങ്ങനെയാണെന്ന് കോടതി വിധിക്കപ്പെട്ടവരോ ആവരുത്. പാപ്പരാണെന്ന് കോടതി വിധിച്ചവർ, ഇന്ത്യൻ പൗരത്വമില്ലാത്തവർ, മറ്റേതെങ്കിലും രാജ്യത്തിന്റെ പൗരത്വം ലഭിച്ചവർ, പാർലമെന്റ് തയ്യാറാക്കിയ ഏതെങ്കിലും നിയമപ്രകാരം അയോഗ്യരാക്കപ്പെട്ടവർ എന്നിവരും അയോഗ്യരാണ്.
നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ചിരുന്ന സത്യപ്രസ്താവന കളവോ, വ്യാജമോ ആയിരുന്നാലും അയോഗ്യതയുണ്ടാവും. പട്ടികജാതിക്കാരനോ, പട്ടികവർഗക്കാരനോ അല്ലായെന്ന് പിന്നീട് എപ്പോഴെങ്കിലും തെളിയിക്കപ്പെടുകയും അപ്രകാരം പ്രഖ്യാപിക്കപ്പെടുകയോ ചെയ്താൽ അയോഗ്യതയുണ്ടാവും.
പത്രിക സമർപ്പിക്കുമ്പോൾ സ്ഥാനാർത്ഥിയുടെ പേര് ശരിയായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വോട്ടർ പട്ടികയിലെ ഫേട്ടോ ശരിയാണെന്നും പരിശോധിച്ച് ഉറപ്പിക്കണം. സ്വന്തം പേരിലോ അച്ഛന്റെയോ, അമ്മയുടെയോ ഭർത്താവിന്റെയോ പേരിലോ വിലാസത്തിലോ അക്ഷരത്തെറ്റോ, വയസ്, ലിംഗം എന്നിവ തെറ്റിയലോ ഫോട്ടോയിൽ പൊരുത്തക്കേട് ഉണ്ടെങ്കിലോ തെറ്റ് തിരുത്താനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണം. യഥാസമയം തെറ്റ് തിരുത്തിയില്ലെങ്കിൽ സൂക്ഷ്മപരിശോധനാ സമയത്ത് മറ്റ് സ്ഥാനാർത്ഥികൾക്ക് തടസവാദം ഉന്നയിക്കാനാവും.