ആറാട്ടുപുഴ: മകരകൊയ്‌ത്തൊഴിഞ്ഞ ആറാട്ടുപുഴ പൂരപാടം ആയിരത്തി നാനൂറ്റിമുപ്പത്തി ഒമ്പതാമത് പൂരത്തിന് ഒരുങ്ങുന്നു. 30 ഏക്കറിലധികം വിസ്തൃതിയിലുള്ള വിശാലമായ പാടം പൂരത്തിന് സജ്ജമാക്കി തുടങ്ങി. വർഷത്തിൽ രണ്ടു തവണ ഈ പാടത്ത് നെൽക്കൃഷി ചെയ്തു വരുന്നുണ്ട്. ട്രാക്ടറുകൾ ഉപയോഗിച്ചു ഉഴുതുമറിക്കുന്ന ജോലികളാണ് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. കാലം തെറ്റി വരുന്ന വേനൽ മഴയിലും പൂരപ്പാടത്ത് വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാനാണ് ഭൂമി ഉഴുതുമറിക്കുന്നത്. ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ നടക്കുന്നത്. പൂരത്തിന്റെ പ്രധാന ആകർഷണമായ കൂട്ടിയെഴുന്നെള്ളിപ്പ് നടക്കുന്നത് ഈ പാടത്ത് വെച്ചാണ്. തൃപ്രയാർ തേവർ, ഊരകത്തമ്മത്തിരുവടി, ചേർപ്പ് ഭഗവതി, ചാത്തക്കുടം ശാസ്താവ്, തൊട്ടിപ്പാൾ ഭഗവതി, നെട്ടിശ്ശേരി ശാസ്താവ്, പൂനിലാർക്കാവ് ഭഗവതി, കടുപ്പശ്ശേരി ഭഗവതി, ചാലക്കുടി പിഷാരിക്കൽ ഭഗവതി എന്നീ ദേവീദേവന്മാരുടെ എഴുന്നെള്ളിപ്പുകൾ നടക്കുന്നതും ഈ പാടത്തു വച്ചു തന്നെയാണ്.