mmmm

കാഞ്ഞാണി (തൃശൂർ): കണ്ടശ്ശാംകടവ് മാമ്പുള്ളിയിൽ മാതാപിതാക്കളെയും മകനെയും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാമ്പുള്ളി കോരത്ത് കുടുംബ ക്ഷേത്രത്തിന് സമീപം കോരത്ത് ഗോപാലൻ (70), ഭാര്യ മല്ലിക (60), മകൻ റിജോയ് (35) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാവിലെ തൊട്ടടുത്തുള്ള കുടുംബ ക്ഷേത്രത്തിലെ താക്കോലെടുക്കാൻ ബന്ധു എത്തിയപ്പോഴാണ് വിവരം അറിയുന്നത്. ക്ഷേത്രത്തിന്റെ താക്കോൽ പതിവായി ഈ വീട്ടിലാണ് സൂക്ഷിക്കുന്നത്. എല്ലാ ദിവസവും വീട്ടുകാരെ വിളിച്ചുണർത്തി താക്കോൽ വാങ്ങും. ഇന്നലെ താക്കോൽ പുറത്ത് വച്ചിരുന്നു.

ആത്മഹത്യാക്കുറിപ്പും ഉണ്ടായിരുന്നു. അച്ഛനെയും മകനെയും ഹാളിലും അമ്മയെ മുറിയിലുമാണ് കണ്ടെത്തിയത്. ഇവർ മൂന്നുപേർ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. കുടുംബ പ്രശ്‌നമാണ് മരണ കാരണമെന്ന് കരുതുന്നു. റിജോയും ഭാര്യ രമ്യയും തമ്മിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നതായി പറയുന്നു. ഇതുമായി ബന്ധപ്പെട്ട് അമ്മയ്ക്കും റിജോയ്ക്കും എതിരെ രമ്യ അന്തിക്കാട് പൊലീസിൽ ഗാർഹിക പീഡനത്തിന് പരാതി നൽകി. എന്നാൽ, കേസ് എടുത്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

കൊവിഡ് ടെസ്റ്റിന് ശേഷം പൊലീസ് മേൽ നടപടികൾ സ്വീകരിക്കും. റിജോയും രമ്യയും ഏഴു വർഷം മുമ്പാണ് വിവാഹിതരായത്. വിദേശത്തായിരുന്ന റിജോയ് മാസങ്ങൾക്ക് മുമ്പാണ് നാട്ടിലെത്തിയത്. ഗോപാലകൃഷ്ണൻ കയർ ബോർഡിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ്. ഭാര്യ മല്ലിക ചകിരി തൊഴിലാളി സഹകരണ സംഘത്തിലെ താത്കാലിക സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഇവർക്ക് റിജോയെ കൂടാതെ ഒരു മകൾ കൂടിയുണ്ട്. റിജോയ്ക്ക് ഒരു മകനുണ്ട്.