
തൃശൂർ : വോട്ടർമാരിൽ സ്ത്രീകൾക്കാണ് മേധാവിത്വമെങ്കിലും സ്ഥാനാർത്ഥികളുടെ കാര്യത്തിൽ വനിതകളുടെ സ്ഥാനം വളരെ പിറകിലാണ്. ജില്ലയിൽ പത്രികാ സമർപ്പണവും സൂക്ഷ്മ പരിശോധനയും പൂർത്തിയായപ്പോൾ വനിതാ സ്ഥാനാർത്ഥികളുടെ എണ്ണം സ്വതന്ത്രരടക്കം പത്തിൽ താഴെ മാത്രം. നാമ നിർദ്ദേശ പത്രിക സമർപ്പിച്ച 80 പേരിൽ വനിതകളുടെ എണ്ണം 9 മാത്രമാണ്. മൂന്നു മുന്നണികൾക്കും ഓരോ വനിത സ്ഥാനാർത്ഥികൾ നിർത്തിയിരുന്നെങ്കിലും ഗുരുവായൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. നിവേദിതയുടെ പത്രിക തള്ളിയതോടെ രണ്ടായി ചുരുങ്ങി. ഇരിങ്ങാലക്കുടയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ആർ. ബിന്ദുവും തൃശൂരിൽ നിന്ന് മത്സരിക്കുന്ന പദ്മജ വേണുഗോപാലുമാണ് പ്രമുഖ മുന്നണികളുടെ സ്ഥാനാർത്ഥികൾ. ഇരിങ്ങാലക്കുടയിൽ ആർ. ബിന്ദുവിനെതിരെ രണ്ട് ബിന്ദുമാർ അപരരായി മത്സരിക്കുന്നുണ്ട്. കൊടുങ്ങല്ലൂരിൽ രമ്യ മോഹനെ ബി.എസ്.പിയും ഒ.എം ശ്രീജയെ സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഒഫ് ഇന്ത്യ സ്ഥാനാർത്ഥികളാക്കിയിട്ടുണ്ട്. കയ്പ്പമംഗലത്തും ബി.എസ്.പി തങ്കമണി തറയിലിനെ സ്ഥാനാർത്ഥിയാക്കിയിട്ടുണ്ട്. പിന്നെയുള്ളവരെല്ലാം സ്വതന്ത്ര വേഷത്തിലാണ് മത്സരിക്കുന്നത്.
ജില്ലയ്ക്ക് പുറത്ത് മത്സരിക്കുന്നവർ
വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ വോട്ടറായ ബി.ജെ.പിയുടെ പ്രമുഖ നേതാവ് ശോഭ സുരേന്ദ്രൻ കഴക്കൂട്ടത്തും ബി.ഡി.ജെ.എസിന്റെ വനിതാ സംഘടനയായ ബി.ഡി.എം.എസിന്റെ സംസ്ഥാന പ്രസിഡന്റ് അഡ്വ. സംഗീത വിശ്വനാഥ് ഇടുക്കിയിലും എൻ.ഡി.എ സ്ഥാനാർത്ഥികളായി മത്സരിക്കുന്നുണ്ട്.
ഇതുവരെ ജയിച്ചവർ
സാവിത്രി ലക്ഷ്മണൻ, റോസമ്മ ചാക്കോ, മീനാക്ഷി തമ്പാൻ, ഗീത ഗോപി
എൽ.ഡി.എഫിനായി മത്സരിച്ചവർ
മേരി തോമസ് ( വടക്കാഞ്ചേരി), ഗീതാ ഗോപി (നാട്ടിക), കെ.ആർ. വിജയ ( ഇരിങ്ങാലക്കുട), ഫാത്തിമാ അബ്ദുൾ ഖാദർ (നാട്ടിക), ഇ. ഉഷ ( കുന്നംകുളം), മീനാക്ഷി തമ്പാൻ ( കൊടുങ്ങല്ലൂർ, മാള), എം.വി പുഷ്പ (ചേലക്കര).
യു.ഡി.എഫിനായി മത്സരിച്ചവർ
കെ.എ. തുളസി ( ചേലക്കര), പത്മജ വേണുഗോപാൽ (തൃശൂർ), ലീലാമ്മാ തോമസ് ( ഒല്ലൂർ), സാവിത്രി ലക്ഷ്മണൻ ( ചാലക്കുടി), മേഴ്‌സി രവി (1996, മാള), റോസമ്മാ ചാക്കോ (മണലൂർ, ചാലക്കുടി).
എൻ.ഡി.എയ്ക്കായി (ബി.ജെ.പി) മത്സരിച്ചവർ
രാധ ബാലകൃഷ്ണൻ, നിവേദിത (ഗുരുവായൂർ), സംഗീതാ വിശ്വനാഥ് ( കൊടുങ്ങല്ലൂർ), ശോഭാ സുരേന്ദ്രൻ (2004 വടക്കാഞ്ചേരി, 2011 പുതുക്കാട്), രാധാ വേലായുധൻ (ചാലക്കുടി), സുജാ നന്ദകുമാർ (ചേർപ്പ്), ഉമ രാജേന്ദ്രൻ ( മണലൂർ), ജ്ഞാനാംബിക ( വടക്കാഞ്ചേരി).
വനിതകൾ കഴിഞ്ഞ കുറെക്കാലമായി അവഗണന നേരിടുന്നുണ്ട് എന്നതിൽ സംശയമില്ല. അത് ഒരു രാഷ്ട്രീയ പാർട്ടിയിൽ മാത്രമല്ല എന്നാണ് എന്റെ വിശ്വാസം. തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രമാണ് ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യപ്പെടുന്നത്. ആർഷഭാരത സംസ്‌കാരത്തിൽ വനിതകൾക്ക് ഉന്നത സ്ഥാനമാണുള്ളത്.
എം.എസ് സമ്പൂർണ്ണ
ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ്
വനിതകൾ അവഗണിക്കപ്പെടുന്നുവെന്നതിൽ തർക്കമില്ല. തദ്ദേശ സ്ഥാപനങ്ങളിൽ അമ്പത് ശതമാനമാണ് സംവരണം. അതിന് ആനുപാതികമായിട്ടെങ്കിലും പരിഗണന ആവശ്യമാണ്. വനിതകൾക്ക് കഴിവ് തെളിയിക്കുന്നതിനുള്ള അവസരം നൽകുന്നില്ല.
മേരി തോമസ്
ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ്
സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണ്. സ്ത്രീ സുരക്ഷയിൽ കേരളത്തെ മുന്നോട്ട് കൊണ്ടുവരണമെങ്കില്‍ ബി.ജെ.പി ഭരിക്കണം. ഇന്ധനവില വര്‍ദ്ധന നേരിടാൻ കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഇന്ധനവില ജി.എസ്.ടിയിലാക്കണം. എന്നാല്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശത്തോട് സംസ്ഥാന സര്‍ക്കാര്‍ പുറംതിരിഞ്ഞു നില്‍ക്കുകയാണ്..
മീനാക്ഷി ലേഖി
ബി.ജെ.പി ദേശീയ വക്താവ്
മഹിളാമോര്‍ച്ചയുടെ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയിൽ പറഞ്ഞത്.
വനിതകൾ അവഗണിക്കപെടുന്നത് പുതിയ സംഭവമായി കാണാനാകില്ല. സീറ്റിനായുള്ള കിട മത്സരത്തിൽ പലപ്പോഴും വനിതകളാണ് തഴയപ്പെടുന്നത്.
സുബി ബാബു
മുൻ ഡെപ്യൂട്ടി മേയർ