
തൃശൂർ: ജില്ലയിൽ വോട്ടിംഗിന് ഇന്ന് തുടക്കം. 37,828 പേർ വീടുകളിൽ ഇരുന്ന് വോട്ട് ചെയ്യും. ഇതിനായുള്ള പ്രത്യേക തപാൽ വോട്ടിംഗ് ഇന്ന് മുതൽ 5 ദിവസം നടക്കും. 80 വയസിന് മുകളിലുള്ളവർ, ഭിന്നശേഷിക്കാർ, കൊവിഡ് രോഗികൾ, ക്വാറന്റൈനിൽ കഴിയുന്നവർ എന്നിവർക്കാണ് ഈ സൗകര്യം.
41,095 അപേക്ഷകരിൽ നിന്നാണ് അർഹരായവരെ കണ്ടെത്തിയതെന്ന് കളക്ടർ എസ്. ഷാനവാസ് പറഞ്ഞു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ബാലറ്റ് പേപ്പറുമായി വീടുകളിലെത്തി വോട്ട് ചെയ്യിക്കും. അഞ്ച് ദിവസം കൊണ്ട് ഒരു ടീം 100 പേരെ വോട്ട് ചെയ്യിക്കുന്ന വിധം 396 പ്രത്യേക പോളിംഗ് ടീം ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. വീടുകളിൽ രണ്ടാമതെത്തിയിട്ടും കാണാൻ കഴിയാത്തവർക്ക് സാധാരണ വോട്ടിംഗിനും അവകാശമുണ്ടായിരിക്കും. അവശ്യ സർവീസ് വിഭാഗത്തിൽ അപേക്ഷിച്ച 1857 ജീവനക്കാർക്കായി 28, 29, 30 തീയതികളിൽ ഓരോ മണ്ഡലത്തിലും ഓരോ പോസ്റ്റൽ വോട്ടിംഗ് സെന്ററുകൾ പ്രവർത്തിക്കും.
വോട്ടുകളുടെ ഇരട്ടിപ്പ് 17,548
17,458 വോട്ടുകളുടെ ഇരട്ടിപ്പ് കണ്ടെത്തിയതായി കളക്ടർ എസ്. ഷാനവാസ്. ഇവ നീക്കം ചെയ്യാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഒരു മണ്ഡലത്തിൽ നിന്നോ, ജില്ലയിൽ നിന്നോ മറ്റൊരു മണ്ഡലത്തിലേയ്ക്ക് താമസം മാറ്റിയ ശേഷം പേര് ഇരട്ടിച്ച (ലോജിക്കൽ എറർ) 9,558 കേസുകളുണ്ട്. ത്രിതല തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിയാതെ വന്നവർ പേരു ചേർക്കാൻ അപേക്ഷിച്ചതു മൂലം 2,681 ഇരട്ടിപ്പും ചിത്രങ്ങൾ വേർതിരിച്ചറിയാൻ സോഫ്ട്‌വെയറിന് കഴിയാത്തതു മൂലമുള്ള 5,119 ഇരട്ടിപ്പും ഉണ്ടായിട്ടുണ്ട്. 30നകം തെറ്റുതിരുത്തും. ഈ വിവരങ്ങൾ വോട്ടർമാരെ ഫോൺ വഴിയോ, ബി.എൽ.ഒമാർ മുഖേനയോ അറിയിക്കും. 37,000ൽ പരം വോട്ടുകളുടെ ഇരട്ടിപ്പുണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ചൂണ്ടിക്കാട്ടിയത്.