atl

ആറ്റിങ്ങൽ: ഉദ്ഘാടനം കഴിഞ്ഞ് നാലു വർഷമായിട്ടും ഇളമ്പ വില്ലേജോഫീസിനാവശ്യമായ തസ്തികകൾ അനുവദിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ധനകാര്യവകുപ്പിന്റെ എതിർപ്പാണ് തസ്തിക സൃഷ്ടിക്കുന്നതിന് തടസമെന്നാണ് അറിയുന്നത്. ജീവനക്കാരെ താലൂക്കാഫീസിൽ നിന്ന് ക്രമീകരിച്ചാണ് ഈ ഓഫീസ് ഇപ്പോൾ പ്രവർത്തിക്കുന്നത്. സ്ഥിരം വില്ലേജ് ഓഫീസറും ജീവനക്കാരും ഇല്ലാത്തത് സാധാരണക്കാരെ വലയ്ക്കുകയാണ്.നിർമ്മാണം കഴിഞ്ഞ് വളരെ കാലം കാടുകയറി ഇഴജന്തുക്കളുടെ താവളമായി മാറിയ വില്ലേജ് ഓഫീസ് കെട്ടിടം നാട്ടുകാരുടെയും സാമൂഹ്യ പ്രവർത്തകരുടെയും പരിശ്രമത്തിനൊടുവിലാണ് വില്ലേജ് ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. അതോടെ നാട്ടുകാരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് കരുതിയത്. എന്നാൽ ആവശ്യത്തിന് തസ്തികകൾ അനുവദിക്കാതെ ഈ സ്ഥാപനത്തെ വീണ്ടും വിഷമ സന്ധിയിലാക്കുകയാണ് അധികൃതർ. അധിക സാമ്പത്തിക ബാദ്ധ്യത ഉയർത്തിക്കാട്ടിയാണ് ധനവകുപ്പ് തടസം പറയുന്നത്. നിലവിൽ ഇടയ്‌ക്കോട് വില്ലേജ് ഓഫീസർക്ക് ഇളമ്പയുടെ അധികച്ചുമതല നൽകിയിരിക്കുകയാണ്. ഇത് ഇരു വില്ലേജ് ഓഫീസുകളുടെയും പ്രവർത്തനത്തെ ബാധിക്കുന്നു. ഇളമ്പ - മുദാക്കൽ വില്ലേജ്ഓഫീസ് ചെമ്പൂരിലാണ് പ്രവർത്തിച്ചിരുന്നത്. അയിലം, ഇളമ്പ, മൈവള്ളിഏലാ, പാറയടി പ്രദേശത്തുളളവർക്ക് കരമൊടുക്കണമെങ്കിൽ രണ്ട് ബസ്‌ കയറി പോകണമായിരുന്നു. ഈ ബുദ്ധിമുട്ടൊഴിവാക്കാനാണ് പുതിയ വില്ലേജിനായുള്ള ആവശ്യം ഉയർന്നത്. എന്നാൽ നടപടികൾ നീളുകയായിരുന്നു. വില്ലേജ് ഓഫീസിനായി ഇളമ്പ പാലത്തിനുസമീപം നിർമ്മിച്ച കെട്ടിടം പത്തുവർഷത്തോളം അടച്ചിട്ടിരുന്നു. ഡെപ്യൂട്ടിസ്പീക്കർ വി.ശശി നടത്തിയ ഇടപെടലുകളെത്തുടർന്നാണ് പ്രവർത്തനം ആരംഭിച്ചത്.

വില്ലേജ് ഓഫീസിന് വേണ്ട തസ്തികകൾ 6

 ഒരു വില്ലേജ് ഓഫീസർ

 സ്‌പെഷ്യൽ വില്ലേജ് ഓഫീസർ

 ഒരു വില്ലേജ് അസിസ്റ്റൻഡ്

 രണ്ട് വില്ലേജ് ഫീൽഡ് അസിസ്റ്റൻഡ്

 ഒരു പാർട്ട്‌ടൈം സ്വീപ്പർ

ചിറയിൻകീഴ് താലൂക്കിലെ ഇളമ്പമുദാക്കൽ ഇരട്ടവില്ലേജിനെ വിഭജിച്ച് ഇളമ്പയിൽ വില്ലേജാഫീസ് ആരംഭിക്കാൻ 2017 സെപ്തംബർ 13ന് ചേർന്ന മന്ത്റിസഭായോഗത്തിലാണ് തീരുമാനമുണ്ടായത്. തുടർന്ന് 2018 ഫെബ്രുവരി 25ന് മന്ത്റി ഇ.ചന്ദ്രശേഖരൻ വില്ലേജാഫീസിന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു.