flight-800

1996 ജൂലായ് 17, ട്രാൻസ് വേൾഡ് എയർലൈൻസ് ( ടി.ഡബ്ല്യൂ.എ ) ഫ്ലൈറ്റ് 800, ബോയിംഗ് 747 - 100 വിമാനം ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി വിമാനത്താവളത്തിൽ നിന്ന് റോമിലേക്ക് പറന്നുയർന്നു.12 മിനിറ്റുകൾക്ക് ശേഷം രാത്രി 8.31 ന് ന്യൂയോർക്കിലെ ലോംഗ് ഐലൻഡ് തീരത്തിന് സമീപം ആ വിമാനം പൊട്ടിത്തെറിച്ചു. ഒരു തീഗോളമായി രണ്ടായി പിളർന്ന് അറ്റ്ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് പതിച്ചു. 18 ജീവനക്കാർ ഉൾപ്പെടെ 230 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരിൽ ഒരാൾ പോലും രക്ഷപ്പെട്ടില്ല. യു.എസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വിമാന ദുരന്തമായിരുന്നു അത്.

 ഫ്ലൈറ്റ് 800 എങ്ങനെയാണ് പൊട്ടിത്തെറിച്ചത് ?

ഇന്നും അഭ്യൂഹങ്ങളും ആരോപണങ്ങളും വിവാദങ്ങളും നിറഞ്ഞ ഉത്തരങ്ങളാണ് ഈ ചോദ്യത്തിനുള്ളത്. പൊട്ടിത്തെറിക്കുന്നതിന് മുമ്പ് മിസൈൽ പോലെ എന്തോ ഒന്ന് ഫ്ലൈറ്റ് 800ന് നേരെ പാഞ്ഞടുത്തതായി നിരവധി ദൃക്‌സാക്ഷികൾ വെളിപ്പെടുത്തിയിരുന്നു. ഭീകരാക്രമണമാണോ എന്ന് ചിലർ സംശയം പ്രകടിപ്പിച്ചു. വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ അന്വേഷണങ്ങളിൽ ഒന്നാണ് ഫ്ലൈറ്റ് 800നെ ചുറ്റിപ്പറ്റി നടന്നത്. നാല് വർഷം കൊണ്ട് ദശലക്ഷക്കണക്കിന് ഡോളറാണ് അമേരിക്കൻ ഭരണകൂടം ചെലവിട്ടത്. എന്നിട്ടും ഇന്നും ചോദ്യങ്ങൾ ഏറെ ബാക്കിയാണ്.

 പിന്നിൽ മിസൈൽ ?

ലോംഗ് ഐലൻഡ് തീരത്ത് നിന്ന് 8 മൈൽ അകലെ വച്ചാണ് ഫ്ലൈറ്റ് 800 പൊട്ടിത്തെറിച്ചത്. കടൽത്തീരം, ബോട്ടുകൾ എന്നിങ്ങനെ പല ഭാഗത്ത് നിലയുറപ്പിച്ച നൂറുകണക്കിന് പേരാണ് ശക്തമായ ആ സ്ഫോടനം നേരിൽ കണ്ടത്. ഒരു ഹെലികോപ്ടറിലും ഒരു വിമാനത്തിലും സഞ്ചരിച്ചിരുന്നവർ പൊട്ടിത്തെറി കണ്ടുവെന്നാണ് റിപ്പോർട്ട്. 700ലേറെ ദൃക്‌സാക്ഷികളെയാണ് എഫ്.ബി.ഐ ചോദ്യം ചെയ്തത്. ഇതിൽ തീ ചിതറുന്ന പോലെ എന്തോ ഒന്ന് വിമാനത്തിലേക്ക് പാഞ്ഞുകയറിയത് പോലെ തോന്നിയെന്നാണ് ചിലർ പറഞ്ഞത്. വളരെ കുറച്ച് പേരാകട്ടെ 'മിസൈൽ', 'റോക്കറ്റ് ' തുടങ്ങിയ വാക്കുകൾ ഉപയോഗിക്കുകയും ചെയ്തു.

 ഭീകരാക്രമണം ?

ഫ്ലൈറ്റ് 800 തകരുമ്പോൾ അമേരിക്ക ഭീകരവാദത്തിനെതിരെ ശക്തമായ ജാഗ്രത പുലർത്തിയിരുന്ന സമയമായിരുന്നു. അപകടത്തിന് ദിവസങ്ങളും ആഴ്ചകളും മാസങ്ങളും വർഷങ്ങളും മുമ്പ് ഭീകരവാദവുമായി ബന്ധപ്പെട്ട അനിഷ്ട സംഭവങ്ങൾ അമേരിക്കയ്ക്ക് നേരിടേണ്ടി വന്നിരുന്നു. ഫ്ലൈറ്റ് 800 അപകടത്തെ ഭീകരാക്രമണവുമായി ബന്ധപ്പെടുത്തിയുള്ള സംശയങ്ങൾ ഉയരാനുള്ള കാരണം അതാണ്. സദ്ദാം ഹുസൈൻ ഉൾപ്പെടെ രാജ്യത്തിന് പുറത്തും അകത്തും ഉള്ളവർ സംശയത്തിന്റെ നിഴലിലായി.

മാത്രമല്ല, അമേരിക്കയിലെ അറ്റ്‌ലാന്റയിൽ ഒളിംപിക്സിന് തിരിതെളിയാൻ വെറും രണ്ട് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് അപകടം. ലോംഗ് ഐലൻഡ് മേഖലയിൽ തമ്പടിച്ചിരുന്ന യു.എസ് നേവി കപ്പലുകളിൽ നിന്ന് അബദ്ധത്തിൽ മിസൈൽ വിമാനത്തിലിടിച്ചതാണോ എന്ന തരത്തിലുള്ള കിംവദന്തികളും പ്രചരിച്ചെങ്കിലും ഭരണകൂടം ഇത് പാടേ തള്ളി.

 അന്വേഷണം


13 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ ഫ്ലൈറ്റ് 800 ൽ ഉണ്ടായിരുന്നു. വിമാനം തകർന്ന് ബാക്കിയായ അവശിഷ്ടങ്ങൾ കടലിൽ 130 അടി താഴ്ചയിലേക്കാണ് പതിച്ചത്. അപകടം നടന്ന് ഏകദേശം 10 മാസത്തിലേറെ സമയമെടുത്ത് 230 പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയും തിരിച്ചറിയുകയും ചെയ്തു. മരിച്ചവരുടെയല്ലാം പേരുകൾ ഇന്ന് ലോംഗ് ഐലൻഡിലെ സ്മിത്ത് പോയിന്റ് കൗണ്ടി പാർക്കിലെ സ്മാരകത്തിൽ കാണാം.

അപകടത്തിന് ഒരു വർഷം കഴിഞ്ഞ് 1997 നവംബറിൽ, പൊട്ടിത്തെറിയ്ക്ക് പിന്നിൽ ആസൂത്രിതമായ ക്രിമിനൽ നടപടികളല്ലെന്ന് എഫ്.ബി.ഐ പ്രഖ്യാപിച്ചു. തുടർന്ന് പൊട്ടിത്തെറിയുടെ കാരണം കണ്ടെത്തുക എന്ന ചുമതല നാഷണൽ ട്രാൻസ്പോർട്ട് സേഫ്റ്റി ബോർഡിന് (എൻ.റ്റി.എസ്.ബി) കൈമാറി. മൂന്ന് വർഷത്തിന് ശേഷം എൻ.റ്റി.എസ്.ബി ഔദ്യോഗിക അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടു. വിമാനത്തിന്റെ സെൻട്രൽ ഫ്യൂവൽ ടാങ്കിലുണ്ടായ ഷോർട്ട് സർക്യൂട്ട് പൊട്ടിത്തെറിയിലേക്ക് നയിച്ചെന്ന് നിഗമനമായിരുന്നു റിപ്പോർട്ടിൽ.

 ഒടുവിൽ...

അന്വേഷണത്തിന്റെ ഭാഗമായി ഫ്ലൈറ്റ് 800ന്റെ അവശിഷ്ടങ്ങളെല്ലാം ശേഖരിച്ച് വിമാനത്തിന്റെ മാതൃക പുനഃസൃഷ്ടിച്ചിരുന്നു. കഴിഞ്ഞ രണ്ട് ദശാബ്ദമായി ഇത് വിർജീനിയയിലെ എൻ.റ്റി.എസ്.ബി ട്രെയിനിംഗ് സെന്ററിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇപ്പോൾ ഈ അവശിഷ്ടങ്ങൾ പൊളിച്ച് നീക്കി നശിപ്പിക്കാൻ ഒരുങ്ങുകയാണ് അധികൃതർ. ജൂലായ് 7ന്, അപകടത്തിന്റെ 25ാം വാർഷികത്തിന് ഏതാനും ദിവസങ്ങൾക്ക് മുന്നേ, അവശിഷ്ടങ്ങൾ നീക്കാനാണ് തീരുമാനം. വിമാനാവശിഷ്ടങ്ങൾ പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചിട്ടില്ല. എന്നാൽ, അപകടങ്ങൾ അന്വേഷിക്കുന്നവർക്കുള്ള പരിശീലനത്തിനായിരുന്നു ഇത്രയും നാൾ അവശിഷ്ടങ്ങൾ ഉപയോഗിച്ചിരുന്നത്.