mullappally

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിസഭയിലെ മൂന്നുപേർക്കും സ്പീക്കർക്കും ഡോളർകടത്തിൽ പങ്കുണ്ടെന്ന് കസ്റ്റംസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയ സാഹചര്യത്തിൽ രാജ്യദ്രോഹക്കുറ്റം നടത്തിയ ഇവരെ അടിയന്തരമായി ചോദ്യം ചെയ്യണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

സ്വർണക്കടത്തിന്റെയും ഡോളർകടത്തിന്റെയും മുഖ്യസൂത്രധാരൻ മുഖ്യമന്ത്രിയാണെന്ന് വ്യക്തമായി. ആരോപണ വിധേയനായ വ്യക്തി മുഖ്യമന്ത്രി പദവിയിൽ തുടരുന്നത് ഉചിതമല്ല. ഇവരെ പുറത്താക്കാൻ ഗവർണർ തയ്യാറാകണം. സ്വപ്നയെ രക്ഷപ്പെടുത്താനും കേസ് ഇല്ലാതാക്കാനും മുഖ്യമന്ത്രി ശ്രമിച്ചത് അന്വേഷണം തന്നിലേക്കെത്തുമെന്ന ഭയംകൊണ്ടാണ്. ഇത്രയേറെ ഗുരുതര ആരോപണങ്ങൾ ഉണ്ടായിട്ടും ശക്തമായ തെളിവ് ശേഖരിക്കാനോ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാനോ കേന്ദ്ര അന്വേഷണ ഏജൻസികൾ തയ്യാറാകാത്തതിന് പിന്നിലും ദുരൂഹതയുണ്ട്.

സ്വർണക്കടത്ത് ലോബിയെയും മയക്കുമരുന്ന് മാഫിയയെയും സഹായിച്ച കൊള്ളസങ്കേതമായി സർക്കാർ മാറി. അണിയറയിൽ ചുക്കാൻ പിടിച്ചത് മുഖ്യമന്ത്രിയാണ്. സി.പി.എമ്മുമായുള്ള രഹസ്യധാരണ കാരണം തുടക്കം മുതൽ കേസ് അട്ടിമറിക്കാനാണ് ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വം ശ്രമിച്ചത്. അതിനാലാണ് മുഖ്യമന്ത്രിക്കെതിരെ മൊഴിയുണ്ടായിട്ടും കേന്ദ്ര ഏജൻസികൾ നടപടിയെടുക്കാതിരുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.