kovalam

കോവളം: പ്രകൃതി രമണീയമായ ആഴിമല കടൽത്തീരങ്ങളിൽ അപകടം പതിയിരിക്കുന്നു. പാറക്കെട്ടുകൾ നിറഞ്ഞ ഇവിടെ ശ്രദ്ധയൊന്ന് തെറ്റിയാൽ കാത്തിരിക്കുന്നത് ദുരന്തമായിരിക്കും. രണ്ട് മാസത്തിനിടെ ഇവിടെ പൊലിഞ്ഞത് മൂന്ന് ജീവനുകളാണ്. സ്വദേശികളും വിദേശികളും അടക്കം നൂറുകണക്കിന് ആളുകളാണ് ദിവസവും ഇവിടേക്ക് എത്തുന്നത്. തെങ്ങിൻതോപ്പിലൂടെ, കാഴ്ചയ്ക്ക് സുന്ദരമായ പറക്കെട്ടുകളിലേക്ക് ആളുകൾ ഇറങ്ങുന്നതാണ് അപകടത്തിന് പ്രധാന കാരണം. കടലിലേക്ക് നീണ്ട് കിടക്കുന്ന പാറക്കെട്ടുകൾക്കിടെ ആഞ്ഞടിക്കുന്ന കടൽ വൈകുന്നേരങ്ങളിൽ ശാന്തമായി കിടക്കുന്നത് കണ്ടാകും സഞ്ചാരികൾ കടൽത്തീരത്തേക്കിറങ്ങുക. എന്നാൽ, സൂര്യൻ അസ്തമിക്കുകയും ഇവിടെ പെട്ടെന്ന് ഇരുൾ പരക്കുകയും ചെയ്യുന്നതോടെ കടലിൽ തിരകൾക്ക് ശക്തി കൂടും. ഇതോടെ സെൽഫിയെടുക്കാൻ പാറക്കെട്ടുകളിൽ നിൽക്കുന്നവർ കാൽ തെന്നിയും മറ്റും പാറകളിലടിച്ച് കടലിൽ വീണാണ് അപകടങ്ങളുണ്ടാകുന്നത്.

കണ്ടാൽ ശാന്തമായി കിടക്കുന്ന കടലിൽ അപ്രതീക്ഷിതമായി ആർത്തിരമ്പി വരുന്ന തിരമാലകളാണ് പലപ്പോഴും ജീവൻ അപഹരിക്കുന്നത്. കടലിന്റെ അപ്രതീക്ഷിതമായ ആക്രമണത്തിൽ നീന്തൽ അറിയാവുന്നവർക്ക് പോലും പിടിച്ച് നിൽക്കാനാവില്ലെന്ന് പ്രദേശത്തെ മത്സ്യത്താെഴിലാളികൾ പറയുന്നു. കഴിഞ്ഞ സെപ്തംബറിൽ അടിമലത്തുറ സ്വദേശികളായ നാലു പേരുടെ ജീവനാണ് ഇവിടെ പൊലിഞ്ഞത്. അതിൽ ഒരാളുടെ മൃതദേഹം ഇനിയും കണ്ടെത്താനായിട്ടില്ല. ഇക്കഴിഞ്ഞ ജനുവരിയിൽ ഇവിടെ കടലിൽ കുളിക്കാനിറങ്ങിയ കൊല്ലം ചടയമംഗലം സ്വദേശിയായ യുവാവിന്റെ ജീവനും നഷ്ടപ്പെട്ടു. ഒരാഴ്ച മുമ്പ് രാവിലെ തിരയിൽപ്പെട്ട് രണ്ട് യുവാക്കളുടെ ജീവൻ നഷ്ടമായതാണ് അവസാനത്തെ സംഭവം.

ഉയരമുള്ള പാറക്കൂട്ടങ്ങളാൽ ചുറ്റപ്പെട്ട വിശാലമായ തീരം സഞ്ചാരികളുടെ മനം മയക്കും. വിശാലമായ മണൽപ്പരപ്പിൽ ശാന്തമായ തിരയിളക്കം കണ്ട് ഉല്ലസിച്ച് നടക്കുന്നവർ പതിയിരിക്കുന്ന അപകടം അറിയാതെ കടലിലിറങ്ങുന്നത് ചതിക്കുഴികൾ പതിയിരിക്കുന്ന തിരയിലേക്കാകും. അപകടത്തിൽപ്പെട്ട് കടലിലേക്ക് വീഴുന്നവർ പലപ്പോഴും ആഴങ്ങളിലെ പാറയിടുകളിൽ അകപ്പെട്ട് രക്ഷപ്പെടാൻ പറ്റാതെയോ പാറക്കെട്ടുകളിൽ തലയടിച്ചോ ആണ് അധികവും മരിക്കുന്നത്. മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ച്, കോസ്റ്റൽ വാർഡന്മാരുടെ സേവനവും പൊലീസ് എയ്ഡ് പോസ്റ്റും ഉടനടി ഇവിടെ പ്രവാർത്തികമാക്കിയില്ലെങ്കിൽ ഇനിയും കൂടുതൽ ജീവനുകൾ ഇവിടെ പൊലിയുമെന്നും നാട്ടുകാർ പറയുന്നു.

ഇതിന് മുമ്പ് പല തവണ ഈ ആവശ്യങ്ങൾ ഉയർന്നെങ്കിലും ബന്ധപ്പെട്ട അധികൃതർ നടപടിയെടുക്കാൻ തയ്യാറാകാത്തതിനാൽ അപകടങ്ങൾ തുടർക്കഥയാകുകയാണ്. ഇതോടൊപ്പം നിഗൂഢത ഉയർത്തുന്ന സവിശേഷത മൂലം ഇവിടം ലഹരി മാഫിയകളുടെയും ഇഷ്ടകേന്ദ്രമായി മാറുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു.