തിരുവനന്തപുരം: ലോക്ക് ഡൗൺ സമയത്ത് തിരുവനന്തപുരം സ്വദേശികളായ ദമ്പതികൾക്ക് കുഞ്ഞിനെ ദത്തെടുക്കുന്നതിന് സഹായിച്ച ജില്ലാ കളക്ടറോടുള്ള ആദരവായി കുട്ടിക്ക് കളക്ടറുടെ പേര് നൽകി ദമ്പതികൾ. അന്യസംസ്ഥാനത്തുനിന്നാണ് കുഞ്ഞിനെ ദത്തെടുക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ലോക്ക് ഡൗൺ ആയതോടെ നിയമതടസങ്ങൾ ഏറെയായിരുന്നു. ഈ അവസരത്തിലാണ് ദമ്പതികൾ കളക്ടറെ നേരിൽക്കണ്ട് സഹായം അഭ്യർത്ഥിച്ചത്. അവരുടെ നിസഹായാവസ്ഥ മനസിലാക്കിയ കളക്ടർ അവിടത്തെ ജില്ലാ കളക്ടറുമായി നേരിട്ട് ബന്ധപ്പെടുകയും ഇവർക്ക് സഞ്ചരിക്കേണ്ട യാത്രാപാസുകളും മറ്റും ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങളും സജ്ജമാക്കുകയും ചെയ്തു. അവിടെയെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി കുഞ്ഞുമായി ദമ്പതികൾ തിരിച്ചെത്തുന്നതുവരെ കളക്ടർ കൃത്യമായി കാര്യങ്ങളിൽ ഇടപെട്ടു. തന്റെ ഔദ്യോഗിക ചുമതലകളുടെ ഭാഗമായി ചെയ്യേണ്ട കാര്യം മാത്രമായിരുന്നു അതെന്നും ഈ സേവനം ആ ദമ്പതികളുടെ ജീവിതത്തിൽ ഇത്രയധികം സന്തോഷമുണ്ടാക്കുമെന്ന് താൻ കരുതിയിരുന്നില്ലെന്നും കളക്ടർ പറഞ്ഞു. നേരത്തെതന്നെ കുട്ടിയുടെ പേര് നിശ്ചയിച്ചിരുന്നു. എന്നാൽ ഓരോ സംസ്ഥാനത്തിന്റെ അതിർത്തി കടക്കുമ്പോഴും അവിടത്തെ അധികൃതരോട് തിരുവനന്തപുരം ജില്ലാ കളക്ടറുടെ പേരു പറഞ്ഞാണ് ലക്ഷ്യത്തിലെത്തിയത്. അങ്ങനെയാണ് കളക്ടറുടേ പേര് കുട്ടിക്ക് നൽകാൻ ദമ്പതികൾ തീരുമാനിച്ചത്.