
കിളിമാനൂർ: പുളിമാത്ത് പഞ്ചായത്തിലെ പന്തുവിള പട്ടികജാതി കോളനി നിവാസികൾ ഇനി കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ട. ഈ കോളനിയിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം കാണാൻ വാമനപുരം നദിക്ക് സമീപം മാതൃകാ ചെറുകിട കുടിവെള്ള പദ്ധതിക്ക് തുടക്കമായി.ഇതിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ബി. സത്യൻ എം.എൽ.എയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വിലയിരുത്തി. വാമനപുരം നദിയിൽ അയിലം കടവിന് സമീപം ലക്ഷംകടവ് (പഴയ എരുത്തനാട് കടവ്) എന്നറിയപ്പെടുന്ന സ്ഥലത്താണ് കിണറും വെൽക്കം പമ്പ്ഹൗസിന്റെയും പണി പൂർത്തിയാകുന്നത്. ഏറെ ബുദ്ധിമുട്ടിലായിരുന്ന വാമനപുരം നദിയോട് ചേർന്നുള്ള വെൽക്കം പമ്പ്ഹൗസിന്റെ നിർമ്മാണം കഴിഞ്ഞു. കിണറിൽ നിന്നും വെള്ളം പമ്പ് ഹൗസിലേക്ക് കയറ്റിയശേഷം തൊട്ടടുത്തുതന്നെ പന്ത് വിളയിലെ ഏറ്റവും ഉയർന്ന ഭാഗത്ത് സ്ഥാപിക്കുന്ന മൈക്രോ ഫിൽറ്റർ ട്രീറ്റ്മെന്റ് പ്ലാന്റിലെ ടാങ്കിൽ എത്തിക്കും.
ഒരു ലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള ടാങ്കിൽ നദിയിൽ നിന്നുള്ള വെള്ളവും സംഭരിക്കും. തുടർന്ന് ആധുനികരീതിയിൽ വെള്ളം മൈക്രോ ഫിൽറ്റർ ഉപയോഗിച്ച് ശുചിയാക്കിയ ശേഷം വാട്ടർ ലൈൻ വഴി വീടുകളിൽ എത്തിക്കുന്നതാണ് പദ്ധതി. അധികം വൈകാതെ പദ്ധതി പ്രവർത്തനം ആരംഭിക്കുന്നതോടെ കോളനിയിലെ നൂറോളം കുടുംബങ്ങളുടെ കുടിവെള്ളത്തിനായുള്ള നീണ്ട കാത്തിരിപ്പിനാണ് വിരാമമാകുന്നത്.
പന്ത് വിളയുടെ സ്വപ്ന പദ്ധതി
ഇവിടത്തെ നാട്ടുകാരുടെയും എം.എൽ.എയുടെയും സ്വപ്നപദ്ധതിയാണ് നടപ്പിലാകാൻ പോകുന്നത്. നിലവിൽ പുളിമാത്ത് പഞ്ചായത്തിൽ കുടിവെള്ള പദ്ധതികൾ ഇല്ല. ദൂരസ്ഥലങ്ങളിൽ നിന്നും പൊതു കിണറുകളിൽ നിന്നുമാണ് പന്തുവിള കോളനിയിലെ ആളുകൾ കുടിവെള്ളം ശേഖരിക്കുന്നത്. ദീർഘനാളത്തെ ആവശ്യം സാക്ഷാത്കരിക്കുന്നതിന്റെ ആഹ്ലാദത്തിലാണ് നാട്ടുകാർ.
*പദ്ധതി ഫലം കിട്ടുന്നത് - നൂറോളം കുടുംബങ്ങൾക്ക്