
വെഞ്ഞാറമൂട്: റോഡ് കീഴടക്കി വഴിയോര കച്ചവടം വ്യാപകമായതോടെ വെഞ്ഞാറമൂട് പബ്ലിക് മാർക്കറ്റിലെ കച്ചവടക്കാർ ദുരിതത്തിൽ. ശരിക്കും പറഞ്ഞാൽ ഈച്ച അടിച്ചിരിക്കുന്ന അവസ്ഥയാണ് മാർക്കറ്റിലെ കച്ചവടക്കാരുടേത്. മാർക്കറ്റിൽ ആളെത്താത്തത് മത്സ്യ - പച്ചക്കറി കച്ചവടക്കാരെയും മറ്റ് കച്ചവടക്കാരെയും ബാധിച്ചിരിക്കുകയാണ്. വെഞ്ഞാറമൂട് കവലയിലും പരിസരങ്ങളിലും പൊതുനിരത്തിൽ അനധികൃത മീൻ കച്ചവടം പൊടിപൊടിക്കുന്നതാണ് ചന്തയിലെ കച്ചവടക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ആറ്റിങ്ങൾ റോഡിൽ സ്വകാര്യ ബസ് നിറുത്തുന്ന ഭാഗവും പരിസരവും മത്സ്യവില്പനക്കാർ കൈയടക്കിയ നിലയാണ്. മാർക്കറ്റിലേക്ക് പോകുന്ന ഭാഗത്ത് പോലും റോഡുവക്കിൽ മീൻ വില്പന നടക്കുന്നു. പുതിയ പഞ്ചായത്ത് ഭരണസമിതി അധികാരത്തിൽ വന്നതിന് ശേഷമെങ്കിലും അനധികൃത മത്സ്യവില്പന തടയപ്പെടുമെന്ന പ്രതീക്ഷ അസ്ഥാനത്തായിരിക്കുകയാണ്.
രണ്ട് വർഷം മുൻപ് ഗതാഗതക്കുരുക്ക് അഴിക്കാൻ പൊലീസ് പൊതുനിരത്തിലെ മത്സ്യവില്പന തടഞ്ഞെങ്കിലും പിന്നീട് പൂർവാധികം അത് ശക്തിയാർജിക്കുകയായിരുന്നു. പൊതു നിരത്തിലെ മത്സ്യക്കച്ചവടം പൊതുജനത്തിന് ദുരിതം വിതയ്ക്കുന്നുവെന്ന അഭിപ്രായം ശക്തമാണ്. ഏറെ വിശാലമായ മത്സ്യമാർക്കറ്റ് വെഞ്ഞാറമൂട്ടിൽ ഉണ്ടായിട്ടും പൊതു നിരത്തിൽ മാത്രമേ മത്സ്യം വിൽക്കൂ എന്ന സാഹചര്യം അധികൃതരുടെ പിടിപ്പ് കേടായാണ് നാട്ടുകാർ ആരോപിക്കുന്നത്.
പഞ്ചായത്തും നടപടി സ്വീകരിക്കുന്നില്ല
വെഞ്ഞാറമൂട് മാർക്കറ്റിനെ മാത്രം ആശ്രയിച്ച് കച്ചവടം നടത്തുന്നവർ എന്ത് ചെയ്യണമെന്നറിയാതെ കുഴുങ്ങുകയാണ്. മാർക്കറ്റിൽ നിന്ന് നികുതി പിരിക്കുന്ന പഞ്ചായത്ത് ഇവിടത്തെ കച്ചവടക്കാരുടെ ഏറെ നാളായുള്ള പരാതി ഗൗനിക്കുന്നില്ലെന്നാണ് കച്ചവടക്കാർ പറയുന്നത്.
കച്ചവടം ഇവിടെ
സംസ്ഥാന റോഡിൽ തൈക്കാട് ബൈപ്പാസ് തുടങ്ങുന്നിടം മുതൽ മീൻ വില്പനക്കാർ റോഡുവക്കിൽ കച്ചവടത്തിനായി നിരക്കുകയാണ്. ആറ്റിങ്ങൽ റോഡിൽ വലിയകട്ടയ്ക്കാലിന് സമീപം വരെയും കിഴക്കേ റോഡിലുമെല്ലാം ഇതു തന്നെയാണ് അവസ്ഥ.