
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾക്ക് സമീപം 50 മീറ്റർ ദൂരപരിധിയിൽ പെട്രോൾ പമ്പുകൾ അനുവദിക്കരുതെന്ന് നിർദ്ദേശിച്ച് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ഉത്തരവായി. വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിറുത്തിയാണ് നടപടി. അനുമതി നൽകുന്നതിന് മുൻപ് തദ്ദേശ സ്ഥാപനങ്ങൾ ദൂരം സംബന്ധിച്ച മാനദണ്ഡം പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് കമ്മിഷൻ അംഗം കെ. നസീർ വ്യക്തമാക്കി. അടിയന്തര സാഹചര്യത്തിൽ പമ്പ് അനുവദിക്കേണ്ടി വന്നാലും 30 മീറ്റർ അകലം നിർബന്ധമായും പാലിക്കണം.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർക്കുലർ പ്രകാരം സ്കൂളിന്റെയും ആശുപത്രിയുടെയും 50 മീറ്റർ ദൂരപരിധിയിൽ പെട്രോൾ പമ്പ് അനുവദിക്കരുത്. 50 മീറ്ററിനുള്ളിൽ സ്ഥാപിക്കേണ്ടിവന്നാൽ പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷന്റെ സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്തണം. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിർദ്ദേശത്തെ തുടർന്നാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് സർക്കുലർ പുറപ്പെടുവിച്ചത്. ഇക്കാര്യങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കണം.