
കിളിമാനൂർ: വേനൽ കടുത്തതോടെ വഴിയോരങ്ങളിലെ തണ്ണിമത്തൻ കച്ചവടവും ശീതളപാനീയ വിപണിയും സജീവമാകുന്നു. കർണാടക, തമിഴ്നാട്, ചേർത്തല, പാലക്കാട് എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് തണ്ണിമത്തൻ എത്തുന്നത്.
മധുരമേറിയതും കുരു അധികമില്ലാത്തതുമായ കിരൺ ഇനം തണ്ണിമത്തനാണ് ഗാർഹിക ഉപഭോക്താക്കൾക്കിടയിൽ പ്രിയം. പാതയോരത്ത് 15 മുതൽ 25 രൂപ വരെയാണ് ഒരു ഗ്ലാസ് തണ്ണി മത്തൻ ജൂസിന് വില.
ശരീരത്തിൽ ജലാംശം നിലനിറുത്താൻ തണ്ണിമത്തൻ ഉത്തമമെന്ന് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ശരീരതാപനില നിയന്ത്രിച്ചു നിറുത്താനുള്ള കഴിവും പോക്കറ്റിൽ ഒതുങ്ങുന്ന വിലയുമാണ് തണ്ണിമത്തനെ പ്രിയപ്പെട്ട വേനൽ ഫലമാക്കി മാറ്റിയത്. തണ്ണിമത്തനും പൈനാപ്പിളും പഴവും മധുരവും ചേർത്ത മിക്സഡ് ജൂസിനും ആവശ്യക്കാരേറെയാണ്. വേനൽ കടുക്കുന്നതോടെ വിപണി കൂടുതൽ സജീവമാകുമെന്നാണ് തണ്ണിമത്തൻ വ്യാപാരികളുടെ പ്രതീക്ഷ. കരിക്കിനും ആവശ്യക്കാരേറെയാണെങ്കിലും നാടൻ കരിക്കിന്റെ ലഭ്യത നന്നേ കുറവാണ്. സംസ്ഥാനത്ത് നാളികേരത്തിന്റെ വില കൂടിയത് കാരണം തമിഴ്നാട്ടിൽ നിന്നാണ് കരിക്ക് കൂടുതലായി എത്തുന്നത്. 40 രൂപയാണ് ഒരു കരിക്കിന് ഇപ്പോൾ വില. വേനൽ കടക്കുന്നതോടെ വില ഇനിയും ഉയർന്നേക്കും.