
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കു വേണ്ടി പ്രചാരണം നടത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി മാർച്ച് 30 മുതൽ ഏപ്രിൽ 2 വരെ കേരളത്തിലുണ്ടാവും. ദേശീയ നേതാക്കളും മുഖ്യമന്ത്രിമാരും പ്രചാരണത്തിനെത്തുന്നതിന്റെ തുടക്കം കുറിച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേവ് ഇന്ന് തലസ്ഥാനത്തെത്തും. കാട്ടാക്കട, വട്ടിയൂർക്കാവ്, തിരുവനന്തപുരം മണ്ഡലം കൺവെൻഷനുകൾ ഉദ്ഘാടനം ചെയ്യുന്ന അദ്ദേഹം കോവളം, അരുവിക്കര മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളും ഉദ്ഘാടനം ചെയ്യും. രാവിലെ 10.45 ന് എത്തുന്ന അദ്ദേഹം 3 മണിക്ക് കോവളം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യും. 4 ന് കാട്ടാക്കടയിലെ ബി.ജെ.പി സ്ഥാനാർത്ഥി പി.കെ.കൃഷ്ണദാസിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ മലയിൻകീഴ് ബാങ്ക് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യും. 5.30 ന് അരുവിക്കര മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം. 6.30 ന് വട്ടിയൂർക്കാവ് മണ്ഡലത്തിലെ സ്ഥാനാർത്ഥി വി.വി. രാജേഷിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ പേരൂർക്കട കൗസ്തുഭം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യും. 7.20 ന് ഗാന്ധിപാർക്കിൽ തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത ശേഷം രാത്രി ത്രിപുരയിലേക്ക് മടങ്ങും.
ആഭ്യന്തരമന്ത്രി അമിത്ഷാ, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, സ്മൃതി ഇറാനി, ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, താരപ്രചാരകരായ ഖുശ്ബു, വിജയശാന്തി എന്നിവരും പ്രചാരണത്തിനായി കേരളത്തിലെത്തും. അമിത്ഷാ മാർച്ച് 24, 25, ഏപ്രിൽ 3 തീയതികളിലും ജെ.പി. നദ്ദ മാർച്ച് 27,31 തീയതികളിലും രാജ്നാഥ് സിംഗ്, സ്മൃതി ഇറാനി, ഖുശ്ബു എന്നിവർ മാർച്ച് 28 നും യോഗി ആദിത്യനാഥ് മാർച്ച് 27 നും വിജയശാന്തി 21, 22, 25, 26, 27, 29, 30, 31, ഏപ്രിൽ 4 തീയതികളിലും പ്രചാരണത്തിനായെത്തും.