
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർപട്ടികയിൽ വ്യാപകമായി കള്ളവോട്ട് ചേർത്തുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആരോപിച്ചു. 140 മണ്ഡലങ്ങളിലും സംഘടിതമായി വ്യാജവോട്ടർമാരെ ചേർത്തതിൽ ഗൂഢാലോചനയുണ്ട്. ഉദ്യോഗസ്ഥരുടെ ഒത്താശയില്ലാതെ ഒരേ പേരും ഫോട്ടോയുമുപയോഗിച്ച് ഒരേ മണ്ഡലത്തിൽ നിരവധി കള്ളവോട്ടർമാരെ സൃഷ്ടിക്കാനാവില്ല. ഭരണകക്ഷിയോട് കൂറുള്ള ഉദ്യോഗസ്ഥരാണ് ഇത് ചെയ്‌തതെന്ന് ന്യായമായും സംശയിക്കണം. മുഴുവൻ മണ്ഡലങ്ങളിലെയും വോട്ടർപട്ടിക സൂക്ഷ്മമായി പരിശോധിച്ച് കള്ളവോട്ടുകൾ നീക്കിയ ശേഷമേ തിരഞ്ഞെടുപ്പ് നടത്താവൂ.
ഏഴ് മണ്ഡലങ്ങളിലെ കള്ളവോട്ട് സംബന്ധിച്ച തെളിവുകളും വാർത്താസമ്മേളനത്തിൽ ചെന്നിത്തല പുറത്തുവിട്ടു. തുടർന്ന് ചീഫ് ഇലക്ടറൽ ഓഫീസർ ടിക്കാറാം മീണയെ സന്ദർശിച്ച ചെന്നിത്തല, സംഭവത്തിൽ സമഗ്രാന്വേഷണവും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയും ആവശ്യപ്പെട്ട് കത്ത് നൽകി.
ഒരു മണ്ഡലത്തിൽത്തന്നെ ഒരേ വ്യക്തിയെ നാലും അഞ്ചും തവണ പേര് ചേർത്തിരിക്കുകയാണ്. ഒരേ വിലാസവും ഫോട്ടോയും ഉപയോഗിച്ചാണ് മിക്കയിടത്തും ഇത് ചെയ്‌തത്. ചിലയിടത്ത് ഫോട്ടോയിലും വിലാസത്തിലും ചെറിയ വ്യത്യാസം വരുത്തിയിട്ടുണ്ട്. ഒരേ വ്യക്തിക്ക് ഒരേ മണ്ഡലത്തിൽ തന്നെ നിരവധി തിരിച്ചറിയൽ കാർഡുകളും നൽകി. ഉദുമ മണ്ഡലത്തിൽ കുമാരി എന്ന വോട്ടർ ഒരേ പേരിലും വിലാസത്തിലും അഞ്ച് തവണയാണ് പേര് ചേർത്തത്.
കഴക്കൂട്ടത്ത് മാത്രം ഇത്തരത്തിൽ 4506 കള്ളവോട്ടർമാരെയാണ് കണ്ടെത്തിയത്. കൊല്ലം- 2534, തൃക്കരിപ്പൂർ- 1436, കൊയിലാണ്ടി- 4611, നാദാപുരം- 6171, കൂത്തുപറമ്പ്- 3525, അമ്പലപ്പുഴ- 4750 എന്നിങ്ങനെയാണ് കള്ളവോട്ടർമാരുടെ എണ്ണം.
അഞ്ച് വോട്ടുള്ള കുമാരി
കോൺഗ്രസുകാരി
കാസർകോട് : കാസർകോട് ജില്ലയിൽ സി.പി.എം വ്യാപകമായി കള്ളവോട്ട് ചേർക്കുന്നുവെന്ന ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വെട്ടിലായി.
ഉദുമ മണ്ഡലത്തിൽ കുമാരി എന്ന പേരിൽ സി.പി.എം അഞ്ച് വോട്ട് ചേർത്തെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. താനും ഭർത്താവും കോൺഗ്രസ് അനുഭാവികളാണെന്ന് പുല്ലൂർ പെരിയ പഞ്ചായത്തിലെ നാലാം വാർഡായ ചെങ്ങറ കോളനിയിൽ താമസിക്കുന്ന കുമാരി വ്യക്തമാക്കിയതോടെയാണ് ചെന്നിത്തലയുടെ ആരോപണം തിരിച്ചടിച്ചത്.
പരമ്പരാഗത കോൺഗ്രസ് കുടുംബമാണ് തങ്ങളുടേതെന്നും, കോൺഗ്രസ് പ്രാദേശിക നേതാക്കളാണ് വോട്ട് ചേർക്കാൻ സഹായിച്ചതെന്നും കുമാരി വ്യക്തമാക്കി. ഒരു വോട്ട് മാത്രമേ ചെയ്തിട്ടുള്ളുവെന്നും കൂടുതൽ വോട്ടുള്ള കാര്യമറിയില്ലെന്നും ഇവർ പറഞ്ഞു. ആർ ഡി ക്യൂ 1464478 എന്ന നമ്പരിലാണ് തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുളളത്. അഞ്ച് വ്യത്യസ്ത നമ്പരിൽ വോട്ടുള്ള കാര്യം പ്രതിപക്ഷ നേതാവ് പറഞ്ഞപ്പോഴാണ് അറിഞ്ഞതെന്നും ഇവർ പറയുന്നു.
തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളായ കുമാരിയും ഭർത്താവ് രവീന്ദ്രനും 13 വർഷം മുമ്പാണ് പെരിയ നാലക്രയിലെ ചെങ്ങറ പുനരധിവാസ കോളനിലെത്തിയത്. ഉദുമയിലും തൃക്കരിപ്പൂരും പരാജയം ഉറപ്പായപ്പോൾ ചെന്നിത്തല നുണയുമായി ഇറങ്ങിയിരിക്കുകയാണെന്ന് സി പി എം ആരോപിച്ചു.