തിരുവനന്തപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അന്വേഷണം നടത്തി നാലാഴ്ചയ്‌ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. മാർച്ച് 12ന് അനന്തപുരി ആശുപത്രിക്ക് മുന്നിൽ രാവിലെ നടന്ന അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന വള്ളക്കടവ് പള്ളം സ്വദേശി സബീറാണ് മരിച്ചത്. ഉടൻ മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും ചികിത്സ ലഭിച്ചില്ലെന്നാണ് പരാതി. കാഷ്വാലിറ്റിയിൽ സീനിയർ ഡോക്ടർമാർ ഉണ്ടായിരുന്നില്ലെന്നും പി.ജി വിദ്യാർത്ഥികൾക്കാണ് ചുമതലയെന്നും മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിമീന്റെ പരാതിയിൽ പറയുന്നു. മരണത്തിന് ഉത്തരവാദികളായ ജീവനക്കാർക്കെതിരെ നടപടി വേണമെന്നും കാഷ്വാലിറ്റിയിൽ 24 മണിക്കൂറും രണ്ട് മുതിർന്ന ഡോക്ടർമാരുടെയെങ്കിലും സേവനം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.