sreenivasa-rao

ആലുവ: അന്തർസംസ്ഥാന കഞ്ചാവുകടത്ത് സംഘത്തലവനായ ആന്ധ്രാസ്വദേശി പൊലീസിന്റെ പിടിയിലായി. ആന്ധ്രാപ്രദേശ് മകവാരപാളയം സീതണ്ണ അഗ്രഹാരത്തിൽ പല്ലശ്രീനിവാസറാവുവിനെയാണ് (26) ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്.

പാെലീസ് പറയുന്നത്: മകവാരപാളയത്തിൽ ടാക്സി ഡ്രൈവറായ പ്രതിക്ക് ആദിവാസി മേഖലയുമായി അടുത്ത ബന്ധമുണ്ട്. വിജയവാഡയിൽനിന്ന് മൂന്നൂറ് കിലോമീറ്റർ ഉൾപ്രദേശത്ത് പൊലീസ് മൂന്നുദിവസങ്ങളിലായി നടത്തിയ ഓപ്പറേഷനൊടുവിലാണ് ഇയാളെ പിടികൂടിയത്. കഞ്ചാവ് വാങ്ങാനെന്ന് പറഞ്ഞ് ശ്രീനിവാസറാവുവിനെ സംഘം സമീപിക്കുകയായിരുന്നു. വിലപറഞ്ഞ് സാമ്പിളുമായെത്തുമ്പോഴാണ് പിടികൂടിയത്. ഇതിനിടയിൽ രക്ഷപെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടി. നക്‌സൽ സ്വാധീനമുള്ള പ്രദേശത്തുനിന്ന് പ്രതിയെ അറസ്റ്റുചെയ്യുക ശ്രമകരമായിരുന്നു. സാമ്പിൾ കാണിച്ച് വിലപറഞ്ഞ് ഉറപ്പിച്ചശേഷം ഹൈവേയിൽ നിർത്തിയിട്ടിരിക്കുന്ന ആവശ്യക്കാരുടെ വാഹനവുമായി ഉൾവനത്തിലേക്ക് എത്തിച്ചാണ് കൈമാറ്റം. ഇത്തരത്തിൽ ആയിരക്കണക്കിന് കിലോ കഞ്ചാവ് കേരളത്തിലെത്തിക്കാൻ ഇടനിലക്കാരനായി പ്രതി പ്രവർത്തിച്ചിട്ടുണ്ട്.

കാറുകളിൽ കടത്തുകയായിരുന്ന 105 കിലോ കഞ്ചാവ് കഴിഞ്ഞ നവംബറിൽ അങ്കമാലിയിൽ പിടികൂടിയതിനെ തുടർന്നാണ് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപീകരിച്ചത്. വിവിധ ഘട്ടങ്ങളിലായി കഞ്ചാവുകടത്ത് സംഘത്തിലെ പ്രധാനികളായ ഏഴുപേരെ ഇതിനകം അറസ്റ്റുചെയ്തിട്ടുണ്ട്. കേരളത്തിലേക്കുള്ള കഞ്ചാവ് വിതരണ ശൃംഖലയെക്കുറിച്ചുള്ള വ്യക്തമായ വിവരം ലഭിച്ചതിനെത്തുടർന്നാണ് ഉത്തര ആന്ധ്രയുടെ അതിർത്തിയിലെ ആദിവാസി മേഖലകളിലെ ഉറവിടം കണ്ടെത്തിയത്.

നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി കെ. അശ്വകുമാർ, സി.ഐ എം സുരേന്ദ്രൻ, സബ് ഇൻസ്‌പെക്ടർ ടി.എം. സുഫി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ റോണി അഗസ്റ്റിൻ, പി.എസ്. ജീമോൻ, പ്രസാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.