
പെരിന്തൽമണ്ണ: അന്യസംസ്ഥാനങ്ങളിൽ നിന്നും പച്ചക്കറി ലോറികളിലും മറ്റും ഒളിപ്പിച്ച് വൻതോതിൽ സംസ്ഥാനത്തേക്ക് കഞ്ചാവെത്തിക്കുന്ന സംഘത്തിലെ മൂന്നുപേർ 10 കിലോ കഞ്ചാവുമായി അറസ്റ്റിൽ. പൂളോണ മുഹമ്മദാലി (37), കലകപ്പാറ മുഹമ്മദ് ഷബീർ(28), തീയ്യത്താളൻ അക്ബറലി (31) എന്നിവരാണ് അറസ്റ്റിലായത്.
അട്ടപ്പാടി, മണ്ണാർക്കാട് ഭാഗങ്ങൾ കേന്ദ്രീകരിച്ചുള്ള രഹസ്യകേന്ദ്രങ്ങളിലേക്കാണ് സംഘം കഞ്ചാവെത്തിക്കുന്നത്. പെരിന്തൽമണ്ണ ബൈപ്പാസിൽ വച്ച് എസ്.ഐ. ബി.പ്രമോദും സംഘവും ബൈക്ക് സഹിതം പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നും കിലോഗ്രാമിന് 1500-2000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് പ്രത്യേക ഏജന്റുമാർ മുഖേന ചരക്കുലോറികളിലും മറ്റും ഒളിപ്പിച്ചാണ് സംസ്ഥാനത്തേക്ക് കടത്തുക. കിലോഗ്രാമിന് 15000-20000 രൂപ വിലയിട്ട് ആവശ്യക്കാർക്ക് ബൈക്കിലും കാറിലുമായി എത്തിച്ച് കൊടുക്കും. സംഘത്തിലെ മറ്റുള്ളവരെകുറിച്ച് വിവരം ലഭിച്ചതായും നിരീക്ഷിച്ച് വരികയാണെന്നും ഡിവൈ.എസ്.പി കെ.എംദേവസ്യ അറിയിച്ചു. പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.
ജില്ലാ ആന്റി നാർക്കോട്ടിക് സ്ക്വാഡിലെ സി.പി.മുരളീധരൻ, എൻ.ടി കൃഷ്ണകുമാർ, എം.മനോജ്കുമാർ, പ്രശാന്ത് പയ്യനാട്, എ.എസ്.ഐമാരായ സുകുമാരൻ, ബൈജു, സീനിയർ സി.പി.ഒ മുഹമ്മദ് ഫൈസൽ, നാസർ, പ്രഫുൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.