
അങ്കമാലി: വാഹന മോഷ്ടാവിനെ പൊലീസ് ഓടിച്ചിട്ട് പിടികൂടി.തലശേരി പൂതൻവല്ലി ചാലിൽ വീട്ടിൽ ഫാസിലിനെയാണ്(31) കിലോമീറ്ററുകൾ പിന്തുടർന്ന് അങ്കമാലി ഹൈവേ പൊലിസ് പിടികൂടിയത്.അങ്കമാലി ജംഗ്ഷനിൽ നിർത്തിയിട്ടിരുന്ന കാർ മോഷ്ടിച്ചു കടന്നു കളയുകയായിരുന്നു ഇയാൾ. കാറിന്റെ താക്കോൽ ഉടമസ്ഥൻ ഊരിയെടുക്കാത്തത് മോഷ്ടാവിന് എളുപ്പമായി. വാഹനം പോകുന്നത് കണ്ട് ഉടമ ഒച്ചവച്ചതോടെ അവിടെയുണ്ടായിരുന്ന ഹൈവേ പൊലിസ് കാറിനെ പിന്തുടർന്നു. ഇതറിഞ്ഞ മോഷ്ടാവ് വാഹനം കെ.എസ്.ആർ.ടി.സി കോംപ്ലക്സിന് സമീപം ഉപേക്ഷിച്ച് ഇറങ്ങിയോടി. പിന്നാലെ പൊലിസും. സ്റ്റാൻഡിന്റെ മതിലു ചാടി ഗവൺമെന്റ് ആശുപത്രിയിലെത്തിയ പ്രതി അവിടെ നിന്ന് ഓടി ഓട്ടോസ്റ്റാൻഡിലെത്തി ഓട്ടോ വിളിച്ച് കാലടി ഭാഗത്തേക്ക്പോയി. പൊലിസ് മറ്റൊരു ഓട്ടോയിലെത്തി വിശ്വജോതി സ്കൂളിനടുത്ത് വച്ച് പ്രതിയെ സാഹസികമായി പിടികൂടി സ്റ്റേഷനിലെത്തിച്ചു. നിരവധി കേസുകളിലെ പ്രതിയാണ് ഫാസിൽ. എസ്.ഐമാരായ ടി.കെ. ജോഷി, സി.ടി ഷൈജു,എ.എസ്.ഐ ഒ .എ ഉണ്ണി, സി.പി.ഒ മാരായ സുധീർ, അലി എന്നിവരാണ് പൊലിസ് സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ പിടികൂടിയ ഉദ്യോഗസ്ഥർക്ക് പൊലിസ് മേധാവിയുടെ കാര്യാലയത്തിൽ വച്ച് ജില്ലാ പൊലിസ് മേധാവി കാഷ് റിവാഡും, പ്രശംസാപത്രവും വിതരണം ചെയ്തു.