
നിലമ്പൂർ: വിസ തട്ടിപ്പുകേസിലെ പ്രതിയെ 12 വർഷത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. കൽപ്പകഞ്ചേരി കല്ലിങ്ങൽ ചിറയിൽ അബ്ദുൾ റസാഖ് എന്ന ബാവയെ (58) പട്ടാമ്പിയിൽ മറ്റൊരു വിലാസത്തിൽ രണ്ടാം ഭാര്യയോടൊപ്പം ഒളിവിൽ കഴിയവേയാണ് വഴിക്കടവ് ഇൻസ്പെക്ടർ കെ. രാജീവ് കുമാർ അറസ്റ്റ് ചെയ്തത്. 2006ൽ വഴിക്കടവിലെ തണ്ണിക്കടവ്, മുരിങ്ങമുണ്ട എന്നീ പ്രദേശങ്ങളിലെ അഞ്ചോളം ആൾക്കാരിൽനിന്നും കുവൈറ്റിലേക്ക് വിസ തരപ്പെടുത്തിക്കൊടുക്കാമെന്ന്വിശ്വസിപ്പിച്ച് പലതവണകളായി അഞ്ചു ലക്ഷം രൂപ കൈപ്പറ്റുകയായിരുന്നു.വിസ നൽകുകയോ പണം മടക്കി നൽകുകയോ ചെയ്യാഞ്ഞതിനെ തുടർന്ന് വഞ്ചിക്കപ്പെട്ടുവെന്ന് ബോദ്ധ്യപ്പെട്ടപ്പോഴാണ് വഴിക്കടവ് പൊലീസിൽ പരാതി നൽകിയത്. അറസ്റ്റിലായ റസാഖ് ജാമ്യത്തിലറങ്ങിയ ശേഷം ഒളിവിൽ പോയതോടെ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു. എസ്. ഐ പി.ജെ. സിബിച്ചൻ, എസ്. സി. പി. ഒ. സുനു നൈനാൻ, സി.പി.ഒ റിയാസ് ചീനി , ഉണ്ണികൃഷ്ണൻ കൈപ്പിനി, എസ്. പ്രശാന്ത് കുമാർ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി.