bengal

വീട്ടുജോലികൾ ചെയ്ത് ഉപജീവനമാർഗം കണ്ടെത്തിയിരുന്ന സ്ത്രീയാണ് കലിത മാജി. വരുന്ന പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള നറുക്ക് വീണുകിട്ടിയതിന്റെ സന്തോഷത്തിലും ആത്മവിശ്വാസത്തിലുമാണ് കലിത ഇപ്പോൾ. ഈസ്റ്റ് ബർദമാനിലെ ഓസ്ഗ്രാമിലാണ് കലിത മാജി മത്സരിക്കുന്നത്. ബി.ജെ.പി പ്രവർത്തകർ ഒറ്റക്കെട്ടായാണ് പാർട്ടിയുടെ സജീവ പ്രവർത്തകയായ കലിതയ്ക്കായി സീറ്റ് അനുവദിച്ചത്.

താൻ സഹായിയായി തുടരുന്ന വീടുകളിലെ ജോലിയിൽ നിന്ന് അവധിയെടുത്താണ് 32 കാരിയായ കലിത തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയിരിക്കുന്നത്. താൻ വിജയിച്ചാൽ മണ്ഡലത്തിലെ സ്ത്രീകളുടെ ഉന്നമനമാണ് ലക്ഷ്യമെന്ന് കലിത പറയുന്നു. പാവപ്പെട്ട വീട്ടിലെ കുട്ടികൾക്ക് വിദ്യാഭ്യാസം സാദ്ധ്യമാക്കും. തനിക്ക് വേണ്ടി മണ്ഡലത്തിൽ പ്രചാരണത്തിനായി പ്രധാനമന്ത്രി മോദി എത്തണമെന്ന് ആഗ്രഹിക്കുന്നതായും കലിത പ്രത്യാശ പ്രകടിപ്പിച്ചു. മുമ്പ് പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച മുൻപരിചയവും കലിതയ്ക്കുണ്ട്.

കലിതയുടെ അച്ഛൻ ദിവസവേതന തൊഴിലാളിയായിരുന്നു. ഏഴ് സഹോദരിമാരും ഒരു സഹോദരനും ഉൾപ്പെടുന്നതാണ് കലിതയുടെ കുടുംബം. കലിതയുടെ മകൻ പാർത്ഥ് എട്ടാം ക്ലാസിൽ പഠിക്കുന്നു. സാമ്പത്തിക പരിമിതി കാരണം പഠനം പാതിവഴിയിലുപേക്ഷിച്ച കലിത ചെറുപ്പം മുതൽ വീട്ടുജോലികൾക്ക് പോയാണ് കുടുംബം പുലർത്തിയിരുന്നത്. കലിതയുടെ ഭർത്താവ് ഒരു പ്ലംബറാണ്.

കലിതയെ കൂടാതെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വേറെയും സ്ഥാനാർത്ഥികളെ തൃണമൂലിനെതിരായി ബി.ജെ.പി രംഗത്തിറക്കിയിട്ടുണ്ട്. ബാങ്കുര ജില്ലയിലെ സാൽത്തോര മണ്ഡലത്തിൽ മത്സരിക്കുന്ന ചന്ദന ബൗരി ഇതിൽപ്പെടുന്നു. ദിവസവേതനക്കാരിയായ ചന്ദന ബംഗാൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ സാമ്പത്തികമായി ഏറ്റവും പിന്നിൽ നിൽക്കുന്നവരിൽ ഒരാളാണ്. പാർട്ടിയുടെ സജീവ പ്രവർത്തകയായ ചന്ദനയുടെ ഭർത്താവ് കല്പണിക്കാരനാണ്. കെലായി ഗ്രാമത്തിലെ ഒരു കൊച്ചു മൺവീട്ടിലാണ് ചന്ദനയും കുടുംബവും താമസിക്കുന്നത്.