oomen-chandy

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രൻ വിശ്വാസികളെ വ്രണപ്പെടുത്തിയപ്പോൾ അതിനെ അനുകൂലിച്ച മുഖ്യമന്ത്റി മുറിവിൽ മുളകു തേയ്ക്കുകയായിരുന്നുവെന്ന് ഉമ്മൻ ചാണ്ടി പ്രസ്താവിച്ചു.

ആചാരാനുഷ്ഠാനങ്ങളെ സംരക്ഷിക്കാൻ ജീവന്മരണ പോരാട്ടം നടത്തുന്ന സമൂഹത്തെ മുഖ്യമന്ത്റിയും കാനം ഉൾപ്പെടെയുള്ളവരും വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ഈ വിഷയത്തെ വോട്ടു രാഷ്ട്രീയമായി കാണുന്നത് തരംതാണ നിലപാടാണ്. ശബരിമല കേസിൽ കോടതിയിൽ തോ​റ്റശേഷം എൻ.എസ്.എസ് ജനങ്ങളെ അണിനിരത്തി പ്രശ്നമുണ്ടാക്കിയെന്നാണ് കാനം പറഞ്ഞത്.

ശബരിമല വിഷയം തിരഞ്ഞെടുപ്പ് അടുത്തപ്പോൾ കുത്തിപ്പൊക്കിയത് കടകംപള്ളി സുരേന്ദ്രനാണ്. അദ്ദേഹം ഇക്കാര്യത്തിൽ മാപ്പുപറഞ്ഞപ്പോൾ അതിനെതിരേ രംഗത്തുവന്നത് പാർട്ടിയുടെ ദേശീയ സെക്രട്ടറിയാണ്. സ്വന്തം മന്ത്റിയെ തള്ളി മുഖ്യമന്ത്റി കാനത്തിന്റെ പിറകേ പോയി. ശബരിമല വിഷയത്തിൽ സി.പി.എമ്മിന്റെ ഇരട്ടത്താപ്പും വഞ്ചനാപരമായ നിലപാടുമാണ് വീണ്ടും പുറത്തുവന്നതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.