തിരുവനന്തപുരം : സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതിന്റെ വീഡിയോ ദൃശ്യങ്ങളുടെ പകർപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതി നൽകിയ ഹർജി തള്ളി. കുട്ടികളെയും സ്ത്രീകളെയും പീഡിപ്പിച്ച കേസുകൾ പരിഗണിക്കുന്ന പ്രത്യേക അതിവേഗ കോടതി ജഡ്ജി ആർ.ജയകൃഷ്ണനാണ് ഹർജി തള്ളിയത്.
സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് പോകവെ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതിന് ശേഷം പ്രതി കടന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രദേശത്തെ റസിഡന്റ്സ് അസോസിയേഷൻ സ്ഥാപിച്ചിരുന്ന സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പീഡനദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ ദൃശ്യങ്ങളുടെ പകർപ്പ് വേണമെന്നാവശ്യപ്പെട്ടാണ് പ്രതിഭാഗം കോടതിയിൽ ഹർജി നൽകിയത്. ദൃശ്യങ്ങൾ പ്രതിയുടെ പക്കൽ കിട്ടിയാൽ ദുരുപയോഗിക്കാൻ സാദ്ധ്യതയുള്ളതിനാൽ ഹർജി തള്ളണമെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്കൂട്ടർ അഡ്വ. ആർ.എസ് .വിജയ് മോഹൻ കോടതിയിൽ വാദിച്ചു.