ആര്യനാട്: ഉഴമലയ്ക്കൽ കുളപ്പടയിൽ യുവാവിനെ ഭാര്യയും കാമുകനും ചേർന്ന് കുത്തിക്കൊന്നു. നെടുമങ്ങാട് ആനാട് പണ്ടാരക്കോണം ചെറുത്തലയ്ക്കൽ വീട്ടിൽ എ.സി മെക്കാനിക്കായ അരുൺ (36) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി പത്തരയോടെ ഉഴമലയ്ക്കൽ കുളപ്പട മൊണ്ടിയോട് രാജീവ് ഭവനിലാണ് സംഭവം.
അരുണിന്റെ ഭാര്യ അഞ്ജു (27),കാമുകനും അരുണിന്റെ സുഹൃത്തുമായ ആനാട് ചന്ദ്രമംഗലം എസ്.എസ്.നിവാസിൽ ശ്രീജു(ഉണ്ണി-36) എന്നിവരെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു. 10 വർഷം മുൻപ് കോളേജിൽ പഠിക്കുകയായിരുന്ന അഞ്ജുവിനെ പ്രേമിച്ചാണ് അരുൺ വിവാഹംകഴിച്ചത്. അരുണിന്റെ സുഹൃത്ത് ലോറി ഡ്രൈവറായ ശ്രീജുവുമായി അഞ്ജു നാലു വർഷമായി അടുപ്പത്തിലായിരുന്നു. ഇതറിഞ്ഞ അരുണും ശ്രീജുവുമായി വഴക്കുണ്ടാവുകയും ആനാട് നിന്ന് അഞ്ജു തന്റെ വലിയമ്മ സരോജത്തിന്റെ വീടായ ഉഴമലയ്ക്കലിലെ കുളപ്പട മൊണ്ടിയോട് രാജീവ് ഭവനിൽ താമസമാക്കുകയും ചെയ്തു. അരുൺ ഇടയ്ക്കിടെ അവിടെ എത്തി മകളെ കാണുകയും മകൾക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങി നൽകുകയും ചെയ്തിരുന്നു. എട്ടുവയസുള്ള ശിഖയാണ് മകൾ.
ശ്രീജുവുമായി ബന്ധം ഉണ്ടെന്നതിനെച്ചൊല്ലി കഴിഞ്ഞ ദിവസവും അഞ്ജുവും അരുണും തമ്മിൽ വഴക്കുണ്ടായി. കുളപ്പടയിലെ വീട്ടിൽ ശ്രീജു എത്തുന്നതിനെച്ചൊല്ലിയും അരുൺ നിരവധി തവണ അഞ്ജുവിനെ വഴക്കുപറഞ്ഞിരുന്നു. എന്നാൽ കാമുകനൊപ്പം ജീവിക്കാനാണ് തനിക്ക് താത്പര്യമെന്ന നിലയിലായിരുന്നു അഞ്ജു. ഇതു സമ്മതിച്ചുകൊടുക്കാൻ ഭർത്താവ് ഒരുക്കമല്ലായിരുന്നു. ചൊവ്വാഴ്ച രാത്രി 10 മണിയോടെ കുളപ്പടയിലെത്തിയ അരുൺ അഞ്ജുവിന്റെ വീട്ടിലുണ്ടായിരുന്ന ശ്രീജുവിനെ കാണുകയും ഇവർ തമ്മിൽ കൈയാങ്കളിയിലാവുകയും ചെയ്തു. അതിനിടെ ശ്രീജുവിന്റെ കൈയിലുണ്ടായിരുന്ന കത്തി നിലത്തുവീണു. താഴെ വീണ കത്തി അഞ്ജുവാണ് ശ്രീജുവിന് എടുത്ത് കൊടുത്തത്. തുടർന്നാണ് അരുണിന്റെ നെഞ്ചിൽ ശ്രീജു കുത്തിയത്.
ഗുരുതരമായി പരിക്കേറ്റ അരുണിനെ പ്രദേശവാസികൾ ആര്യനാട് ഗവ.ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കു മരിച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. സംഭവശേഷം രക്ഷപ്പെട്ട് ആനാട്ടെ വീട്ടിലേക്കു പോയ ശ്രീജുവിനെ കാട്ടാക്കട ഡിവൈ.എസ്.പി ഷാജി, ആര്യനാട് ഇൻസ്പെക്ടർ മഹേഷ് കുമാർ, സബ് ഇൻസ്പെക്ടർ ബി. രമേശൻ എന്നിവരുടെ നേതൃത്വത്തിൽ രാത്രിതന്നെ പിടികൂടി. ശ്രീജുവിന് ഭാര്യയും മകളുമുണ്ട്.
മരണകാരണം നെഞ്ചിലുണ്ടായ മുറിവ്
ശ്രീജുവിനെ ഇന്നലെ വൈകിട്ട് ആറ് മണിയോടെ സംഭവം നടന്ന ഉഴമലയ്ക്കലിലെ വീട്ടിൽ എത്തിച്ച് തെളിവെടുത്തു. വീടിന്റെ 200 മീറ്റർ അകലെ നിന്ന് കുത്താൻ ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു.
അരുണിന്റെ നെഞ്ചിൽ ഉണ്ടായ മുറിവാണ് മരണകാരണമെന്ന് ഡോക്ടർ അറിയിച്ചതായി ആര്യനാട് ഇൻസ്പെക്ടർ പറഞ്ഞു. സംഘർഷത്തിനിടെ ശ്രീജുവിന്റെ വലതുകൈയിലും പരിക്കേറ്റിട്ടുണ്ട്. ബൈക്കിൽ കുളപ്പടയിലെ വീട്ടിൽ എത്തിയ ശ്രീജു സംഭവശേഷം നടന്നാണ് ആനാട്ടെ വീട്ടിലേക്കു പോയത്.