2019-election

എ.ഐ.സി.സി നിരീക്ഷകനും കർണാടക മുൻ ഉപമുഖ്യമന്ത്രിയുമായ ഡോ. ജി. പരമേശ്വര കേരളകൗമുദിയോട് സംസാരിക്കുന്നു.

? തുടർഭരണം ഉറപ്പാണെന്നാണ് ഇടതുമുന്നണി മുദ്രാവാക്യം.

അഴിമതിയുടെ കൂത്തരങ്ങായ ഭരണത്തിന് തുടർച്ചയാവശ്യപ്പെടുന്നത് ജനാധിപത്യത്തിന്റെ വിരോധാഭാസമാണ്. അദ്ദേഹത്തിന്റെ ഇഷ്ടക്കാർക്കല്ലാതെ ആർക്കാണ് ഇൗ ഭരണം കൊണ്ട് നേട്ടമുണ്ടായത്. യുവാക്കളും സർക്കാർ ജീവനക്കാരും ഇൗശ്വരവിശ്വാസികളും അസ്വസ്ഥരായ കാഴ്ചയാണ് കേരളത്തിൽ കാണുന്നത്.

?എന്തിലാണ് യു.ഡി.എഫിന്റെ പ്രതീക്ഷ

ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. യു.ഡി.എഫാകട്ടെ അൻപത് ശതമാനം പുതുമുഖങ്ങളെയാണ് സ്ഥാനാർത്ഥികളാക്കിയത്. ഇന്നേവരെയുള്ള പാർട്ടിയിൽ ഇത്തരത്തിലൊരു സ്ഥാനാർത്ഥി നിർണയം കണ്ടിട്ടില്ല. അസാമാന്യ ധൈര്യം വേണം സീനിയർ നേതാക്കളെ ഒഴിവാക്കി പുതുമുഖങ്ങൾക്ക് സ്ഥാനാർത്ഥിത്വം നൽകാൻ. അതും കോൺഗ്രസിൽ. ആ ധൈര്യം എ.ഐ.സി.സി നേതൃത്വം കാണിച്ചു. അംഗീകരിക്കാൻ സംസ്ഥാന നേതാക്കളും. അവർ മാറ്റം ആവശ്യമാണെന്ന് മനസിലാക്കുന്നു. ജനങ്ങളും അതിനൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷ.

? സ്ഥാനാർത്ഥി നിർണയത്തിൽ അപസ്വരങ്ങളുണ്ടല്ലോ

അത് സ്വാഭാവികമല്ലേ, ഇത്രയുമേ ഉണ്ടായുള്ളുവെന്നതാണ് അദ്ഭുതം. പിന്നെ ഏത് മുന്നണിയിലാണ് സ്ഥാനാർത്ഥി നിർണയത്തിൽ അപസ്വരങ്ങളില്ലാത്തത്. ഇടതുമുന്നണിയുടെ എത്രമണ്ഡലങ്ങളിൽ പ്രതിഷേധം തെരുവിലെത്തി. ബി.ജെ.പിയിലും ഭിന്നതയുണ്ടെന്ന് വാർത്തകളുണ്ടല്ലോ.

?ഭിന്നതകൾ പ്രവർത്തകരുടെ ആവേശം കെടുത്തില്ലേ

അങ്ങനെ വരുമെന്ന് തോന്നുന്നില്ല. പുതുമുഖങ്ങളെ സ്ഥാനാർത്ഥികളാക്കുമ്പോൾ പൊതുവെ എല്ലാവരിലും പ്രതീക്ഷയാണുണ്ടാകുക. നാളെ തനിക്കും ഇത് കിട്ടുമെന്ന വിശ്വാസമുണ്ടാകും.

? പാർട്ടിയിൽ നിന്ന് നേതാക്കൾ ബി.ജെ.പിയിലേക്ക് പോകുന്നത്

അത് വളരെ വലിയ കാര്യമാണോ, രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ അത്തരം പ്രവണത കുറവാണ്. ആശയപരമായ കൊഴിഞ്ഞുപോക്കല്ലല്ലോ, വെറും വ്യക്തിപരമല്ലേ?

? ഭൂരിപക്ഷം കിട്ടിയാൽ ആരായിരിക്കും മുഖ്യമന്ത്രി

നേതാക്കൾക്ക് പഞ്ഞമില്ലാത്ത പാർട്ടിയാണ് കോൺഗ്രസ്. ഹൈക്കമാൻഡിന്റെ സാന്നിദ്ധ്യത്തിൽ ജനാധിപത്യമായ രീതിയിൽ വേണ്ട സമയത്ത് അത് തീരുമാനിക്കും. ഇപ്പോൾ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും ഒരുമിച്ചാണ് നയിക്കുന്നത്.