mahi-hospital

മാഹി: കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ അടച്ചതാണ് നൂറ് കണക്കിന് രോഗികൾ നിത്യേന ആശ്രയിക്കുന്ന മാഹി ഗവ. ജനറൽ ആശുപത്രി. 171 ബെഡുകളും, ഐ.സി.യു. സംവിധാനങ്ങളുമുള്ള ഈ ആശുപത്രിയിൽ ഒരു വർഷമായി ഒ.പി. വിഭാഗം മാത്രമേ പ്രവർത്തിക്കുന്നുള്ളു. 28 ഡോക്ടർമാരും 65 നഴ്‌സുമാരുമടക്കം 260 ജീവനക്കാരുള്ള ജനറൽ പദവിയുള്ള സർക്കാർ ആതുരാലയമാണിത്. ഒരു വർഷക്കാലമായി വിവിധ മേഖലകളിലെ ശസ്ത്രക്രിയകൾ മുഴുവനും നിലച്ചിരിക്കുകയാണ്. രാവിലെ 8 മണി മുതൽ 11 മണി വരെയാണ് ഒ.പി. പ്രവർത്തിക്കുന്നത്. മിക്ക ഡോക്ടർമാരും ഒൻപത് മണിയോടെ എത്തുകയും 11 മണിക്ക് മുമ്പായി സ്ഥലം വിടുകയും ചെയ്യുകയാണ്. രണ്ട് മണി വരെയാണ് ഡ്യൂട്ടി സമയം. ചില ഡോക്ടർമാരാകട്ടെ ഡ്യൂട്ടി സമയത്ത് തന്നെ സ്വകാര്യ ക്ലിനിക്കുകളിലും ജോലി ചെയ്യുന്നുണ്ട്. അത്തരം ക്ലിനിക്കുകളിൽ ആശുപത്രി അടച്ചു കിടക്കുന്നതിനാൽ നല്ല തിരക്കുമാണ്. ഒ.പി.യിലെത്തുന്ന രോഗികളോട് ചില ജൂനിയർ ഡോക്ടർമാർ വളരെ മോശമായി പെരുമാറുന്നതായും പരാതിയുണ്ട്. അടച്ചിട്ട കാലത്ത് ആശുപത്രിയുടെ മുഴുവൻ അറ്റകുറ്റപണികളും തീർത്തിട്ട് മാസങ്ങളായി. ആശുപത്രിയിലെ മുഴുവൻ ജീവനക്കാർക്കും ഇതിനകം രണ്ട് ഡോസ് കൊവിഡ് വാക്‌സിൻ നൽകിക്കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒരു മാസക്കാലമായി മാഹി ഗവ: ആശുപത്രിയിൽ ശരാശരി രണ്ട് കൊവിഡ് രോഗികൾ മാത്രമാണുള്ളത്. ഇവരെ ഐസൊലേഷൻ വാർഡിലാണ് കിടത്തി ചികിത്സിക്കുന്നത്.
കിടപ്പു രോഗികൾക്ക് ഭക്ഷണത്തിനുള്ള ഫണ്ടില്ലെന്ന കാരണത്താലാണ് കിടത്തി ചികിത്സ വൈകുന്നതെന്നറിയുന്നു. ആശുപത്രി അടഞ്ഞ് കിടക്കുന്നതിനാൽ നിത്യേന നിരവധി പാവപ്പെട്ട രോഗികൾക്ക് തലശ്ശേരിയിലേയും, വടകരയിലേയും ആശുപത്രികളെ ആശ്രയിക്കേണ്ടി വരികയാണ്. കനത്ത ശമ്പളവും വാങ്ങി രണ്ട് മണിക്കൂർ ജോലിയും ചെയ്ത് സ്വകാര്യ ആശുപത്രികളെ കൊഴുപ്പിക്കാൻ പ്രതിജ്ഞ ചെയ്ത ചില ഡോക്ടർമാരും ഇവിടെയുണ്ടെന്ന് രോഗികൾ ആരോപിക്കുന്നു.