
പാലോട്: ബസിൽ വച്ച് സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതിയെ പാലോട് പൊലീസ് അറസ്റ്റ് ചെയ്തു. പുളിമാത്ത് കൊടുവഴന്നൂർ കടമുക്ക് ലതികാ ഭവനിൽ പ്രമോദ് (30) ആണ് അറസ്റ്റിലായത്. വികലാംഗനായ ഇയാൾ ബസുകളിലും മറ്റും ഭിക്ഷയാചിച്ച് ജീവിച്ചിക്കുന്നയാളാണ്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് മടത്തറയിൽ നിന്നും പാലോട്ടേക്ക് വന്ന സ്വകാര്യബസിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥിക്ക് പൈസ കൊടുക്കാൻ ശ്രമിക്കുകയും, സീറ്റിൽ അടുത്ത് പിടിച്ചിരുത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞശേഷം കുട്ടിയോട് അപമര്യാദയായി പെരുമാറുകയുമായിരുന്നു. വീട്ടിലെത്തി കുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചു. തുടർന്ന് സ്കൂളിലും സ്റ്റേഷനിലുമെത്തി പരാതി നൽകി. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളെ കുളത്തൂപ്പുഴ ഭാഗത്തുനിന്ന് അറസ്റ്റ് ചെയ്ത് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പാലോട് ഇൻസ്പെക്ടർ സി.കെ. മനോജിന്റെ മേൽനോട്ടത്തിൽ എസ്.ഐ നിസാറുദീൻ, ഗ്രേഡ് എസ്.ഐ അൻസാരി, എ.എസ്.ഐ അനിൽകുമാർ, ഷിബു, ദീപാകുമാരി, വിനീത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.