തിരുവനന്തപുരം: വർക്കല ചെമ്മരുതി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ലാബിൽ നടത്തിയ രക്ത പരിശോധനയിൽ പ്ലേറ്റ് ലെറ്റ് കൗണ്ടിൽ ഗുരുതര പിഴവ് കണ്ടെത്തിയ സംഭവത്തിൽ വയോധികയായ രോഗിക്ക് 15,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ .
ജില്ലാ മെഡിക്കൽ ഓഫീസർ നഷ്ടപരിഹാരം നൽകിയ ശേഷം, ആവശ്യമെങ്കിൽ ബന്ധപ്പെട്ട ജീവനക്കാരിൽ നിന്ന് നിയമപ്രകാരം ഈടാക്കാവുന്നതാണെന്നും കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു. രണ്ട് മാസത്തിനകം ജില്ലാ മെഡിക്കൽ ഓഫീസർ കമ്മിഷനിൽ നടപടി റിപ്പോർട്ട് സമർപ്പിക്കണം.
67 വയസുള്ള പ്രസന്നയുടെ രക്ത പരിശോധനയിലാണ് പിഴവ് കണ്ടെത്തിയത്. ചെമ്മരുതി സ്വദേശിനി സ്വപ്നാ സുജിത് നൽകിയ പരാതിയിലാണ് നടപടി. സ്വപ്നയുടെ അമ്മ പ്രസന്നയ്ക്ക് തുക നൽകണമെന്നാണ് ഉത്തരവ്.
പ്രമേഹ ചികിത്സയുടെ ഭാഗമായാണ് പ്രസന്നയുടെ പ്ലേറ്റ് ലെറ്റ് കൗണ്ട് കഴിഞ്ഞ ജനുവരി 4 ന് ചെമ്മരുതി പ്രാഥമികാരോഗ്യ കേന്ദത്തിലെ ലാബിൽ പരിശോധിച്ചത്. ഫലം വന്നപ്പോൾ 10,000 സെൽസ് മാത്രമാണ് കണ്ടെത്തിയത്. ഒന്നര ലക്ഷം മുതൽ നാല് ലക്ഷം വരെയാണ് സാധാരണ വേണ്ടത്. രോഗിക്ക് അടിയന്തരമായി വിദഗ്ദ്ധ ചികിത്സ നൽകണമെന്ന നിർദ്ദേശത്തെ തുടർന്ന് കൊല്ലത്തെ സ്വകാര്യാശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോൾ 1,82,000 സെൽസ് കണ്ടെത്തി. ഇത് സംബന്ധിച്ച് പരാതി പറയാൻ ആശുപത്രിയിലെത്തിയ പരാതിക്കാരിയോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറും ഹെൽത്ത് ഇൻസ്‌പെക്ടറും മോശമായി പെരുമാറിയെന്നും പരാതിയിൽ പറയുന്നു.