kerala

കുറ്റ്യാടി: സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുള്ള പോർവിളിയും കലഹവും കോൺഗ്രസിൽ പതിവ് കാഴ്ചയാണ്. എന്നാൽ, കേഡർ പാർട്ടിയായ സി.പി.എമ്മിൽ ഇത് അപൂർവ്വവും. സി.പി.എം. സ്ഥാപക നേതാവായ വി.എസ്. അച്യുതാനന്ദന് സീറ്റ് നിഷേധിച്ച കാലത്തൊഴികെ ഇത്തരം പരസ്യ പ്രതിഷേധമൊന്നും കേരളം കണ്ടിട്ടേയില്ല. എന്നാൽ, ഇത്തവണ കോഴിക്കോട് ജില്ലയിലെ കുറ്ര്യാടി ഈ ചരിത്രം മാറ്റിയെഴുതി. വലതു പാളയത്തിൽ നിന്ന് ഇടതുമുന്നണിയിലേക്ക് ചേക്കേറിയ കേരളകോൺഗ്രസ് എമ്മിന് സീറ്റ് നൽകിയതോടെയാണ് സി.പി.എം. അണികൾ കൂട്ടത്തോടെ റോഡിലേക്ക് ഇറങ്ങിയത്.

കെ.പി. കുഞ്ഞമ്മദിന് വേണ്ടിയാണ് നൂറുകണക്കിന് ആളുകൾ അണി നിരന്ന് പ്രതിഷേധം നടന്നത്. കേരള കോൺഗ്രസിന് വിട്ടു നൽകിയ സീറ്റ് തിരിച്ചെടുക്കാൻ സാധിക്കില്ലെന്ന കടും പിടുത്തം നേതൃത്വവും ഏറെ നാൾ തുടർന്നു. ഒടുവിൽ ഈ അതൃപ്തി മറ്റ് മണ്ഡലങ്ങളിലേയും വിജയ സാദ്ധ്യതയെ ബാധിക്കുമെന്ന് ചിന്തിച്ചതോടെ കേരള കോൺഗ്രസ് ഈ സീറ്റ് വിട്ടു നൽകാൻ തയ്യാറാകുകയായിരുന്നു.

മോടി കൂട്ടിയ മേപ്പയൂർ

കുറ്റ്യാടിയുടെ പഴയ രൂപമായ മേപ്പയ്യൂർ മണ്ഡലം 1965ലാണ് നിലവിൽ വന്നത് . സി.പി.എമ്മിലെ എം.കെ. കേളുവായിരുന്നു ആദ്യപ്രതിനിധി. 1967ലും ഇദ്ദേഹം തന്നെ തിരഞ്ഞെടുക്കപ്പെട്ടു. 1970ൽ മുസ്ലിം ലീഗിലെ എ.വി. അബ്ദുറഹ്മാൻ ഹാജി എം.കെ. കേളുവിനെ പരാജയപ്പെടുത്തി. 1977ൽ ഐക്യമുന്നണിയിലെ പണാറത്ത് കുഞ്ഞിമുഹമ്മദിനായിരുന്നു വിജയം. പിന്നീടങ്ങോട്ട് ഇടതുപക്ഷത്തിന്റെ കുത്തകയായി മണ്ഡലം. 1987, 1991, 1996 വർഷങ്ങളിൽ സി.പി.എമ്മിലെ എ. കണാരൻ വിജയിച്ചു. 2001ൽ മത്തായിചാക്കോയും 2006ൽ കെ.കെ. ലതികയും തിരഞ്ഞെടുക്കപ്പെട്ടു.

2011ൽ കുറ്റ്യാടിയായി മാറിയപ്പോഴും കെ.കെ. ലതിക വിജയം തുടർന്നു. എന്നാൽ 2016ൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി പാറക്കൽ അബ്ദുള്ള 1157 വോട്ടുകളുടെ ലീഡിൽ നിയമസഭയിൽ എത്തി. 71,809 വോട്ടുകൾ പാറക്കൽ അബ്ദുള്ളയ്ക്ക് ലഭിച്ചപ്പോൾ കെ.കെ. ലതികയ്ക്ക് 70,652 വോട്ടുകളും, ബി.ജെ.പി സ്ഥാനാർത്ഥി രാമദാസ് മണലേരിക്ക് 12,327 വോട്ടുകളുമാണ് ലഭിച്ചത്. ജാഗ്രതക്കുറവ് കൊണ്ടുമാത്രം കൈവിട്ടു പോയ മണ്ഡലം തിരിച്ചു പിടിക്കാൻ സാധിക്കുമെന്ന തിരിച്ചറിവാണ് സി.പി.എം. അണികളെ കേരള കോൺഗ്രസിനെതിരെ തെരുവിൽ ഇറങ്ങാൻ പ്രേരിപ്പിച്ചത്. പാറക്കൽ അബ്ദുള്ള തന്നെയാണ് ഇത്തവണയും ലീഗിനെ പ്രതിനിധീകരിച്ച് മത്സരിക്കുന്നത്. ബി.ജെ.പിയിൽ നിന്ന് പി.പി. മുരളിയും മത്സരത്തിനുണ്ട്.

വോട്ട് ഷെയർ കുത്തനെ ഉയരുമെന്ന് ബി.ജെ.പി

2011ൽ 6272 വോട്ട് ലഭിച്ച ബി.ജെ.പി 2016ൽ 12,327 വോട്ടുകളായി വർദ്ധിപ്പിച്ചിരുന്നു. കേന്ദ്ര ഭരണ തണലിൽ വോട്ടുകൾ കുത്തനെ ഉയരുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. എന്നാൽ 2019ൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കുറ്റ്യാടിയിൽ നിന്ന് കെ. മുരളീധരന്ന് 17,892 വോട്ടുകളുടെ ഭൂരിപക്ഷം നേടാനായിരുന്നു. അത് നിലനിറുത്താനായാൽ പരമ്പരാഗത ഇടതുകോട്ടയിലെ അട്ടിമറി വിജയം നിലനിറുത്താമെന്നാണ് യു.ഡി.എഫ് ക്യാമ്പിലെ പ്രതീക്ഷ. പ്രവാസികൾ ഏറെയുള്ള കുറ്റ്യാടി മണ്ഡലം പ്രവാസിയായ പാറക്കൽ അബ്ദുള്ളയെ കൈവിടില്ലെന്നാണ് ആത്മവിശ്വാസം.