kovalam

കോവളം: തിരഞ്ഞെടുപ്പടുത്തതോടെ അതിർത്തി സംസ്ഥാനങ്ങളിൽ നിന്ന് കടൽ വഴി മദ്യവും ലഹരി വസ്തുക്കളും കേരളത്തിലേക്ക് കടത്താൻ ശ്രമം നടക്കുന്നതായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കടലിൽ പരിശോധന ശക്തമാക്കി. നെയ്യാറ്റിൻകര റേഞ്ച് ഇൻസ്പെക്ടർ സച്ചിന്റെ നേതൃത്വത്തിൽ വിഴിഞ്ഞം കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്‌മെന്റും സംയുക്തമായാണ് പരിശോധന നടത്തിയത്. വിഴിഞ്ഞം, പുല്ലുവിള, പൂവാർ, പൊഴിയൂർ, തമിഴ്നാട് അതിർത്തി മേഖലയായ തെക്കേ കൊല്ലംകോട് മേഖലകളിൽ ഇന്നലെ നടത്തിയ പട്രോളിംഗിൽ നിരവധി വള്ളങ്ങളും ബോട്ടുകളും പരിശോധനയ്ക്ക് വിധേയമാക്കി. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ലഹരി മാഫിയ കേരളത്തിലേക്ക് മദ്യവും ലഹരി വസ്തുക്കളും കടത്തുന്നത് തടയാൻ എക്സൈസ് കമ്മിഷണറടക്കം കേരളത്തിലെയും തമിഴ്നാട്ടിലെയും ഉന്നത ഉദ്യോഗസ്ഥരുടെ സംയുക്തയോഗം നടന്നിരുന്നു.