കൊയ്തിട്ടിരിക്കുന്ന നെല്ല് കിളിർക്കുമോ എന്ന് ആശങ്ക
ആലപ്പുഴ: അപ്രതീക്ഷിതമായി ആർത്ത് പെയ്ത വേനൽമഴയെത്തുടർ ന്ന് ആശങ്കയുടെ പാടത്ത് കുട്ടനാടൻ കർഷകർ. തങ്ങളുടെ മാസങ്ങളുടെ അദ്ധ്വാനം വെറുതെയാകുമോയെന്നതാണ് ഇവരുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നത്.
രണ്ടാംകൃഷിയുടെ നെല്ല് സംഭരണം ഇനിയും പൂർത്തിയാകാത്തതിനാൽ പാടശേഖരങ്ങളിൽ നെല്ല് കെട്ടിക്കിടക്കുകയാണ്. മഴയത്ത് ഈ നെല്ല് കിളിർത്തിറങ്ങുമോ എന്ന ഭയത്തിലാണ് കർഷകർ. വിളവെടുപ്പ് പൂർത്തീകരിച്ച പാടശേഖരങ്ങളിലെ നെല്ല് സംഭരണം ഇഴഞ്ഞു നീങ്ങിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. തകഴി, അമ്പലപ്പുഴ, മംഗലം കായൽ, ചമ്പക്കുളം തൊള്ളായിരം ഏക്കർ പാടം എന്നിവടങ്ങളിലാണ് നെല്ല് സംഭരണം വൈകുന്നത്. തകഴിയിൽ മില്ലുടമകൾ നെല്ലിന് കൂടുതൽ കിഴിവ് ആവശ്യപ്പെട്ടതിനാലാണ് സംഭരണം തടസപ്പെട്ടത്.
തകഴി കല്ലേപ്പുറം തെക്ക് പാടശേഖരത്തെ നെല്ലാണ് തകഴി ക്ഷേത്ര മൈതാനിയിൽ കൂട്ടിയിട്ടിരിക്കുന്നത്. 100 ഏക്കറുള്ള പാടശേഖരത്ത് 39 ചെറുകിട കർഷകരാണുള്ളത്.10 ദിവസം മുമ്പാണ് ഇവിടെ കൊയ്ത്ത് പൂർത്തിയാക്കിയത്. പാടശേഖരത്തേക്ക് ലോറി കയറാത്തതിനാൽ നെല്ല് ക്ഷേത്ര മൈതാനിയിലെത്തിക്കുകയായിരുന്നു. ഇതിനു ശേഷം മില്ലുടമയുടെ ഏജന്റ് എത്തി ഒരു ക്വിന്റൽ നെല്ലിന് എട്ട് കിലോ വരെ കിഴിവ് ആവശ്യപ്പെട്ടു. 17 ശതമാനം വരെ ഈർപ്പമുണ്ടെങ്കിൽ ഒരു കിലോ നെല്ല് പോലും അധികം നൽകരുതെന്ന് സർക്കാർ ഉത്തരവുള്ളതാണ്. ഇവിടെ 18 മുതൽ 24 വരെയാണ് ഈർപ്പമുള്ളത്. നെല്ല് ഉണക്കി നൽകാനും കർഷകർ തയാറാണ്. പതിരിന്റെ പേരിൽ എട്ട് കിലോയും പിന്നീട് ഈർപ്പമനുസരിച്ച് ഓരോ കിലോ അധികവും നെല്ല് നൽകണമെന്നുമാണ് മില്ലുടമകളുടെ ആവശ്യം. ഇത്രയും കനത്ത നഷ്ടം സഹിച്ച് നെല്ല് നൽകില്ലെന്ന നിലപാടിലാണ് കർഷകർ.
കെട്ടിക്കിടക്കുന്നത്
40 ലക്ഷത്തിന്റെ നെല്ല്
മണിക്കൂറിന് 2000 രൂപ നൽകിയാണ് യന്ത്രം ഉപയോഗിച്ച് നെല്ല് കൊയ്തെടുത്തത്. ഇതുൾപ്പെടെ ഏക്കറിന് അമ്പതിനായിരത്തോളം രൂപയാണ് കർഷകർക്ക് ചെലവായത്. കൊയ്തെടുത്ത നെല്ല് മഴയിൽ നശിക്കാതിരിക്കാൻ ടാർപ്പാളിൻ കൊണ്ട് മൂടിയിട്ടിരിക്കുകയാണ് ഇപ്പോൾ . മഴ മാറാതെ നിൽക്കുന്നതിനാൽ നെല്ല് നനയുമെന്ന ആശങ്കയിലാണ് കർഷകർ. ഏകദേശം 40 ലക്ഷത്തോളം രൂപയുടെ നെല്ലാണ് ഇവിടെയുള്ളത്.
" കൊയ്തിട്ടിരിക്കുന്ന നെല്ല് അടിയന്തിരമായി സംഭരിക്കാൻ സപ്ലൈകോ നടപടി സ്വീകരിക്കണം. വേനൽമഴയിൽ നെല്ല് നശിക്കുമെന്നതിനാൽ മില്ലുകാർ ബോധപൂർവ്വം സംഭരണം വൈകിക്കുകയാണ്.
-കർഷകർ