ambala

അമ്പലപ്പുഴ: സുഹൃത്തുക്കളെ കബളിപ്പിക്കാനായി ഏപ്രിൽ ഫൂൾ ദിവസം തന്റെ 'തൂങ്ങിമരണം' ഫേസ്ബുക്ക് ലൈവിൽ പകർത്തുന്നതിനിടെ കഴുത്തിൽ ബെഡ്ഷീറ്റ് മുറുകി പ്ളസ് ടു വിദ്യാർത്ഥി മരിച്ചു. തകഴി കേളമംഗലം തട്ടാരുപറമ്പിൽ അജയകുമാറിന്റെയും പ്രമീഷയുടേയും മകൻ സിദ്ധാർത്ഥാണ് (സിദ്ദു-17) മരിച്ചത്. വ്യാഴാഴ്ച രാത്രി ഒൻപതോടെ തലവടി കിളിരൂരിലെ വാടക വീട്ടിലായിരുന്നു സംഭവം.

അത്താഴത്തിന് ശേഷം മൊബൈൽഫോണുമായി മുറിയിൽ കയറിയ സിദ്ധാർത്ഥിനെ ഏറെനേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് പ്രമീഷ മുറിയുടെ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിനിൽക്കുന്നത് കണ്ടത്. അലറിവിളിച്ചുകൊണ്ട് പ്രമീഷ ബെഡ്ഷീറ്റ് അറുത്ത് സിദ്ധാർത്ഥിനെ കട്ടിലിൽ കിടത്തി. ഓടിക്കൂടിയ നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് എത്തിയ എടത്വ പൊലീസ് കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജനാലയോട് ചേർന്ന് മൊബൈൽഫോൺ ഫേസ്ബുക്ക് ലൈവിൽ വച്ചിരുന്നു. മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സുഹൃത്തുക്കളെ കബളിപ്പിക്കാനുള്ള ശ്രമത്തിനിടെ അപകടം സംഭവിച്ചതാവാമെന്നും ബന്ധുക്കൾ പറയുന്നു.

പിതാവ് അജയകുമാർ വീട്ടിൽ ഉണ്ടായിരുന്നില്ല. പച്ച-ചെക്കിടിക്കാട് ലൂർദ്ദ്മാത ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ്ടു വിദ്യാർത്ഥിയാണ് സിദ്ധാർത്ഥ്. മൃതദേഹം ആലപ്പുഴ മെഡി. ആശുപത്രി മോർച്ചറിയിൽ. പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് 12ന് കേളമംഗലത്തെ കുടുംബ വീട്ടിൽ മൃതദേഹം സംസ്‌കരിക്കും. ഏക സഹോദരി ദേവിക.