അരൂർ: അരൂർ പഞ്ചായത്തിനെ അടിമുടി ബാധിച്ചിരിക്കുകയാണ് ഓരുവെള്ള ഭീഷണി. വേലിയേറ്റമോ കാലാവസ്ഥയോ കൊണ്ട് ഉണ്ടായതല്ല ഈ ഭീഷണി. മറിച്ച് മത്സ്യവാറ്റിനായി പാടശേഖരങ്ങളിൽ മാസങ്ങളായി നിയന്ത്രണമില്ലാതെ ഉപ്പുവെള്ളം കയറ്റിയിട്ടിരിക്കുന്നതാണ് പ്രശ്നം.
നൂറുകണക്കിന് കുടുംബങ്ങളെ ഇത് വലിയ തോതിലാണ് ഇത് ബാധിക്കുന്നത്. നിരന്തരമായ മത്സകൃഷി നടത്തുന്നത് കാരണമാണ് പാടങ്ങളിൽ ഓരുവെള്ളം കെട്ടിനിർത്തേണ്ടി വരുന്നത്. പാടശേഖരത്തിനരികിലെ പുരയിടങ്ങളിൽ നിന്നും ഓര് വെള്ളം ഒഴിഞ്ഞിട്ടും കാലമേറെയായി.
ഓരു വെള്ളം കെട്ടി നിൽക്കുന്നതിനാൽ വീടുകളുടെ ഭിത്തി തെളളി പോകുന്നതും ബലക്ഷയമുണ്ടാക്കുന്നതും നിത്യ കാഴ്ചയാണ്. തീരമേഖലയിലേയും ഉൾപ്രദേശങ്ങളിലും നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടാകുന്നത്. ഉപ്പിന്റെ ആധിക്യത്താൽ പുരയിടങ്ങളിലെ ഫല വൃക്ഷങ്ങളും പച്ചക്കറി കൃഷിയും നശിക്കുന്നു. നൂറ് കണക്കിന് തെങ്ങുകൾ, കവുങ്ങുകൾ,മാവ്, പ്ലാവ്, ആഞ്ഞിലി ഞാവൽ, വാഴ, പാവൽ, പയറ് വർഗങ്ങൾ, വേപ്പ് മറ്റ് അലങ്കാര ചെടികൾ തുടങ്ങിയവയാണ് പുരയിടങ്ങളിൽ നിന്നും അപ്രത്യക്ഷമായിരിക്കുന്നത്. ഉപ്പുവെള്ളം കയറി വേരുകൾ ചീഞ്ഞ് പലതും ഉണങ്ങി നശിക്കുകയാണ്. വെള്ളക്കെട്ട് മൂലം വീടുകൾക്ക് നാശനഷ്ടമുണ്ടാകുന്നതിന് പുറമേയാണ് പാരിസ്ഥിതിക പ്രശ്നങ്ങളടക്കം നിരവധി കുടുംബങ്ങൾ സഹിക്കുന്നത്.
പഞ്ചായത്ത് കമ്മിറ്റി
തീരുമാനം മറികടന്നു
ജൈവ പച്ചക്കറി കൃഷിയിലൂടെ ഓരോ കുടുംബത്തിനും ലഭിക്കുന്ന വരുമാനവും നിലച്ചു. മേഖലയിലെ രൂക്ഷമായ ഓരുവെള്ളക്കെട്ടിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർന്നതിനെ തുടർന്ന് ഇതിന് പരിഹാരമായി മാർച്ച് 31ന് മത്സ്യവാറ്റ് അവസാനിപ്പിച്ച് സ്ലൂയീസുകളിൽ ബണ്ട് നിർമ്മിക്കുന്നതിന് പഞ്ചായത്ത് കമ്മിറ്റി തീരുമാനിക്കുകയും ചെയ്തതാണ്. എന്നാൽ മത്സ്യവാറ്റിന് കോൺട്രാക്ടർമാർ മെയ് മാസം വരെയുള്ള അനുമതി സർക്കാരിൽ നിന്നും നീട്ടി വാങ്ങി മത്സ്യവാറ്റ് തുടരുകയാണ്.
..........................
ഓരു വെള്ളം കെട്ടി നിർത്തിയിരിക്കുന്നത് ഞങ്ങളുടെ ജീവിതത്തെയാണ് ബാധിക്കുന്നത്. ഇപ്പോൾ മത്സ്യ വാറ്റിന് കോൺട്രാക്ടർമാർ മേയ് വരെ അനുമതി നീട്ടി വാങ്ങിയിരിക്കുന്നു. ഇത് ദുരിതം ഇരട്ടിയാക്കും.
പ്രദേശവാസികൾ
മത്സ്യവാറ്റ്