ആലപ്പുഴ: ഇരട്ട വോട്ടർമാരുടെ ലിസ്റ്റിൽ ഉൾപ്പെട്ടയാളുടെ പേരിൽ, കളർകോട് എൽ.പി സ്കൂളിലെ ബൂത്തിൽ ഹെൽമറ്റ് ധരിച്ച് വോട്ട് ചെയ്യാനെത്തിയ യുവാവ് ബി.എൽ.ഒയുടെ ഇടപെടലിൽ കുടുങ്ങിയെങ്കിലും പൊലീസ് ഇല്ലാത്തതിനാൽ കസ്റ്റഡിയിലെടുക്കാൻ സാധിച്ചില്ല.
ഈ ബൂത്തിൽ ഇരട്ടവോട്ടുള്ളവരുടെ ലിസ്റ്റ് ബി.എൽ.ഒ ഷീജ പ്രത്യേകം തയ്യാറാക്കിയിരുന്നു. ഉച്ചയ്ക്ക് 12 ഓടെ വോട്ട് ചെയ്യാനെത്തിയ ഹെൽമറ്റ് ധാരി നൽകിയ സ്ലിപ്പിലെ സനിൽകുമാർ എന്നയാൾ ഇരട്ട വോട്ടർമാരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു. യഥാർത്ഥ വോട്ടർ നേരത്തേ വോട്ട് ചെയ്തതാണ് സംശയത്തിന് ഇടയാക്കിയത്. തർക്കമായപ്പോൾ ഹെൽമറ്റ് മാറ്റി മുഖം കാണിക്കാൻ പ്രിസൈഡിംഗ് ഓഫീസർ ആവശ്യപ്പെട്ടെങ്കിലും യുവാവ് അംഗീകരിച്ചില്ല. 'ഹെൽമറ്റ് മാറ്റില്ല, വോട്ട് ചെയ്യണം' - തന്റെ കൈയിലുള്ള സ്ലിപ്പ് കാട്ടി യുവാവ് വാദിച്ചു. ചട്ടപ്രകാരം തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയുള്ള സത്യവാങ്മൂലം കൊണ്ടുവന്നാലേ വോട്ട് ചെയ്യാൻ അനുവദിക്കൂ എന്ന് ഉദ്യോഗസ്ഥർ നിലപാടെടുത്തു. കള്ളി വെളിച്ചത്താവും എന്ന നിലവന്നതോടെ 'സത്യവാങ്മൂലം കൊണ്ടുവരാ' മെന്നു പറഞ്ഞ് യുവാവ് സ്ഥലംവിട്ടു.