ആലപ്പുഴ: തുമ്പോളിയിൽ ഞായറാഴ്ച രാത്രി കാറും വിമാന ഇന്ധനം കയറ്റിവന്ന ലോറിയും കൂട്ടിയിടിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. ഗുരുതരമായി പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്ന, കാർ യാത്രിക എരമല്ലൂർ പുണർതത്തിൽ വേണുഗോപാലിന്റെ ഭാര്യ സീന (40) ആണ് ചൊവ്വാഴ്ച മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സീനയെ തിങ്കളാഴ്ചയാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. പരിക്കേറ്റ വേണുഗോപാലും മക്കളായ വിനയയും വൈഷ്ണവും അപകടനില തരണം ചെയ്തു.
വേണുഗോപാലിന്റെ സുഹൃത്ത് എഴുപുന്ന പഞ്ചായത്ത് പതിനൊന്നാം വാർഡ് കണ്ണന്തറ നികർത്ത് രാഹുൽ (29), ഭാര്യ ഹരിത (28) എന്നിവർ സംഭവദിവസം തന്നെ മരിച്ചിരുന്നു. കാറിന്റെ മുൻ സീറ്റിലായിരുന്നു രാഹുലും ഭാര്യയും . മർച്ചന്റ് നേവി ജീവനക്കാരായ രാഹുലും വേണുഗോപാലും കുടുംബത്തോടൊപ്പം തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ദർശനവും മൃഗശാല സന്ദർശനവും നടത്തിയ ശേഷം കാറിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ടാങ്കറുമായി ഇടിക്കുകയായിരുന്നു. ആർ.രാമചന്ദ്രൻ നായർ, പരേതയായ ബേബി ശ്യാമള എന്നിവരാണ് സീനയുടെ മാതാപിതാക്കൾ. സംസ്കാരം വീട്ടുവളപ്പിൽ നടത്തി.