ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സ്വന്തം പഞ്ചായത്തായ ചെന്നിത്തല തൃപ്പെരുന്തുറയിൽ ഭരണം ബി.ജെ.പി പിടിച്ചെടുത്തു. ഇന്നലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പിയിലെ ബിന്ദു പ്രദീപ് സി.പി.എമ്മിലെ വിജയമ്മ ഫിലേന്ദ്രനെയാണ് പരാജയപ്പെടുത്തിയത്. അഞ്ചു മാസത്തിനുള്ളിൽ മൂന്നാം തവണ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിട്ടുനിന്നതോടെയാണ് ബി.ജെ.പി അധികാരത്തിലേറിയത്.
കേവല ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തിൽ കഴിഞ്ഞ രണ്ട് തവണയും ബി.ജെ.പിയെ ഒഴിവാക്കാൻ കോൺഗ്രസ് സി.പി.എമ്മിനെ പിന്തുണച്ചെങ്കിലും, വിജയിച്ചുവന്ന ശേഷം സി.പി.എം അംഗം പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു.
കോൺഗ്രസ് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നപ്പോൾ കോൺഗ്രസ് വിമതൻ ദീപു പടകം ബി.ജെ.പിക്ക് അനുകൂലമായി വോട്ടു രേഖപ്പെടുത്തി. ബിന്ദുപ്രദീപിന് ഏഴ് വോട്ട് ലഭിച്ചപ്പോൾ വിജയമ്മ ഫിലേന്ദ്രന് നാല് വോട്ടാണ് കിട്ടിയത്. അഞ്ച് അംഗങ്ങളുള്ള എൽ.ഡി.എഫിൽ സി.പി.എമ്മിലെ അജിതാ ദേവരാജിന്റെ വോട്ട് അസാധുവായി.
പതിനെട്ടംഗ ഭരണസമിതിയിൽ ബി.ജെ.പിക്കും കോൺഗ്രസിനും ആറ് വീതവും സി.പി.എമ്മിന് അഞ്ച് അംഗങ്ങളും ആണുള്ളത്. ഇവർക്ക് പുറമെ യു.ഡി.എഫ് വിമതനായി വിജയിച്ച സ്വതന്ത്രനുമുണ്ട്. പട്ടികജാതി വനിതാ സംവരണമാണ് പ്രസിഡന്റ് സ്ഥാനം.
ഈ വിഭാഗത്തിൽ നിന്ന് സി.പി.എമ്മിനും ബി.ജെ.പിക്കും മാത്രമേ അംഗങ്ങളുള്ളൂ. ബി.ജെ.പിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്താൻ കഴിഞ്ഞ രണ്ട് തവണയും കോൺഗ്രസ് സി.പി.എമ്മിനെ പിന്തുണച്ചെങ്കിലും കോൺഗ്രസ്- സി.പി.എം കൂട്ടുകെട്ട് ബി.ജെ.പി സംസ്ഥാനമൊട്ടാകെ പ്രചാരണ വിഷയമാക്കിയതിനെത്തുടർന്ന് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കാൻ സി.പി.എം സംസ്ഥാന നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. അതേസമയം, ജില്ലയിലെ തിരുവൻവണ്ടൂർ പഞ്ചായത്തിൽ യു.ഡി.എഫ് പിന്തുണയോടെ എൽ.ഡി.എഫ് ഭരിക്കുന്നുമുണ്ട്. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ മാവേലിക്കര സഹകരണ രജിസ്ട്രാർ സജിമോൻ വരണാധികാരിയായിരുന്നു.
കക്ഷി നില.
ആകെ അംഗങ്ങൾ-18
കോൺഗ്രസ്-6,
സി.പി.എം-5
ബി.ജെ.പി.6,
കോൺഗ്രസ് വിമതൻ-1
വോട്ട് നില
ആകെ-18
ബിന്ദുപ്രദീപ്-7
വിജയമ്മ ഫിലേന്ദ്രൻ-4
അസാധു-1
വിട്ടുനിന്നവർ -6