ആലപ്പുഴ : വള്ളികുന്നം പടയണിവട്ടം ദേവീക്ഷേത്രത്തിലെ വിഷു ഉത്സവത്തിനിടെ പത്താംക്‌ളാസുകാരൻ അഭിമന്യു കുത്തേറ്റു മരിച്ച കേസിൽ ഒരു പ്രതി കൂടി അറസ്റ്റിലായി. വള്ളികുന്നം കണ്ണംപള്ളി പടീറ്റേതിൽ അച്യുതനെ(24)യാണ് വള്ളികുന്നം സി.ഐ ബി.മിഥുനിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. റിമാൻഡിൽ കഴിയുന്ന മുഖ്യപ്രതി വള്ളികുന്നം പുത്തൻപുരയ്ക്കൽ സജയ്ജിത്ത് (21), വള്ളികുന്നം ജ്യോതിഷ് ഭവനത്തിൽ ജിഷ്ണുതമ്പി (24),വള്ളികുന്നം ഇലപ്പിക്കുളം ഐശ്വര്യയിൽ ആകാശ് (പോപ്പി-20), വള്ളികുന്നം പ്രസാദം ഹൗസിൽ പ്രണവ് (അപ്പു-23) എന്നിവരെ കസ്റ്റഡിയിൽ ലഭിക്കുന്നതിന് പൊലീസ് അപേക്ഷ നൽകി.
വള്ളികുന്നത്തെ രഹസ്യകേന്ദ്രത്തിൽ ഒളിവിലായിരുന്ന അച്യുതനെ ചൊവ്വാഴ്ച രാത്രിയിലാണ് പിടികൂടിയത്കായംകുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കൊലപാതക ശ്രമം ഉൾപ്പെടെ ഇയാൾക്കെതിരെ രണ്ട് കേസുകൾ നിലവിലുണ്ട്. അഭിമന്യുവിനെ കുത്തിവീഴ്ത്തിയ സ്ഥലത്ത് ഇന്നലെ ഇയാളെ എത്തിച്ച് തെളിവെടുത്തു. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. കഴിഞ്ഞ 14ന് രാത്രി 9.30നാണ് വള്ളികുന്നം അമൃത എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയും പുത്തൻചന്ത കുറ്റിയിൽ തെക്കതിൽ അമ്പിളി ഭവനത്തിൽ അമ്പിളികുമാറിന്റെ മകനുമായ അഭിമന്യുവിനെ അക്രമിസംഘം കുത്തിക്കൊന്നത്.